ടൈപ്പ്-2 പ്രമേഹ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റവുമായി ഇന്ത്യൻ മരുന്ന് കമ്പനിയായ സൈഡസ് ലൈഫ് സയൻസസ് (Zydus Lifesciences). പ്രമേഹ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന 'ഡാപ്പാഗ്ലിഫ്ലോസിൻ' (Dapagliflozin) ഗുളികകളുടെ ജനറിക് പതിപ്പ് അമേരിക്കൻ വിപണിയിൽ എത്തിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (USFDA) അന്തിമ അംഗീകാരം കമ്പനിക്ക് ലഭിച്ചു.
ടൈപ്പ്-2 പ്രമേഹമുള്ള മുതിർന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുന്ന മരുന്നാണിത്. വൃക്കകൾ വഴി ശരീരത്തിലെ അധിക ഗ്ലൂക്കോസിനെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്ന 'SGLT2 ഇൻഹിബിറ്ററുകൾ' എന്ന വിഭാഗത്തിലാണ് ഈ മരുന്ന് ഉൾപ്പെടുന്നത്. രക്തത്തിലെ പഞ്ചസാര കുറക്കുന്നതിനൊപ്പം മറ്റ് ചില പ്രധാന ആരോഗ്യ ഗുണങ്ങൾ കൂടി ഈ മരുന്ന് വാഗ്ദാനം ചെയ്യുന്നു. ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു. വിട്ടുമാറാത്ത വൃക്കരോഗങ്ങൾ വഷളാകുന്നത് തടയാൻ സഹായിക്കുന്നു. രക്തസമ്മർദത്തിലും ശരീരഭാരത്തിലും നേരിയ കുറവുണ്ടാക്കാൻ ഇത് സഹായിച്ചേക്കാം.
അഹ്മദാബാദിലെ സൈഡസ് പ്ലാന്റിലായിരിക്കും ഈ മരുന്ന് ഉത്പാദിപ്പിക്കുക. അമേരിക്കയിൽ മാത്രം പ്രതിവർഷം 10.2 ബില്യൺ ഡോളർ (ഏകദേശം 85,000 കോടിയിലധികം രൂപ) വിറ്റുവരവുള്ള മരുന്നാണിത്. ജനറിക് പതിപ്പിന് അംഗീകാരം ലഭിച്ചതോടെ, 180 ദിവസത്തേക്ക് ഈ മരുന്ന് അമേരിക്കൻ വിപണിയിൽ പ്രത്യേക അവകാശത്തോടെ വിൽക്കാൻ സൈഡസിന് സാധിക്കും. ഇത് മരുന്നിന്റെ വില കുറയാനും കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാകാനും സഹായിക്കും.
ഏതൊരു മരുന്നിനെയും പോലെ ഡാപ്പാഗ്ലിഫ്ലോസിനും ചില പാർശ്വഫലങ്ങൾ ഉണ്ടാക്കാം. മൂത്രനാളിയിലെ അണുബാധ, ശരീരത്തിൽ ജലാംശം കുറയുക, അമിതമായ മൂത്രമൊഴിക്കൽ എന്നിവയൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. ടൈപ്പ്-1 പ്രമേഹമുള്ളവർക്കോ ഗുരുതരമായ വൃക്കരോഗമുള്ളവർക്കോ ഈ മരുന്ന് ഡോക്ടറുടെ കർശന നിർദേശമില്ലാതെ നൽകരുത്. ഏത് മരുന്നും ആരംഭിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.