എളിയ നിലയിൽനിന്ന് ആരോഗ്യ സംരക്ഷണ രംഗത്തെ അതികായനിലേക്കുള്ള കെ.ടി. റബീഉല്ലയുടെ യാത്ര സ്നേഹം, കാരുണ്യം, സമർപ്പണം എന്നിവയുടെ കൈപിടിച്ചാണ്. കഠിനാധ്വാനവും സ്നേഹവും ഒരുമിച്ചാൽ വലിയ മാറ്റം സൃഷ്ടിക്കാമെന്നതിന്റെ മാതൃക. മലപ്പുറം ജില്ലയിലെ ഈസ്റ്റ് കോഡൂരിൽനിന്നാണ് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ടി. മുഹമ്മദ് റബീഹ് എന്ന റബീഉല്ലയുടെ യാത്രയുടെ തുടക്കം. നാലു പതിറ്റാണ്ട് മുമ്പാണ് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് എന്ന സ്ഥാപനം പിറവിയെടുക്കുന്നത്.

പ്രവാസികൾ മികച്ച ചികിത്സ ലഭ്യമാകാൻ വലിയ തുക ചെലവാക്കേണ്ടിയിരുന്ന കാലമാണത്. ഡോക്ടർമാരോട് സംസാരിക്കാൻ സാധാരണക്കാരായ പ്രവാസികൾക്ക് ഭാഷയും പ്രശ്നമായിരുന്നു. താങ്ങാവുന്ന ചെലവിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ എന്ത് കൊണ്ട് സാധ്യമല്ല എന്ന റബീഉല്ലയുടെ ചിന്തയിൽനിന്നാണ് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ തുടക്കം. വൈകാതെ അത് മേഖലയിലെ മുൻനിര ആരോഗ്യ സംരക്ഷണ കേന്ദ്രമായി വളർന്നു.

​മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് കെ.ടി. റബീഉല്ല പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഏറ്റുവാങ്ങുന്നു (ഫയൽ)

ചെറിയ തുടക്കം വലിയ വിജയം

1979-ൽ ജിദ്ദയിൽ ബദറുദ്ദീൻ പോളിക്ലിനിക്കിൽനിന്നാണ് തുടക്കം. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാവർക്കും പ്രാപ്യവും മിതമായ ഫീസിലും മെഡിക്കൽ സേവനങ്ങൾ ഇവിടെ ഉറപ്പുവരുത്തി. സൗദിയിലെ സ്വകാര്യ ആരോഗ്യ രംഗത്ത് മാറ്റത്തിന് ഇത് വഴിയൊരുക്കി. വൈകാതെ സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിൽ പോളിക്ലിനിക്കുകൾ തുറന്നു. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ പ്രവാസി സമൂഹങ്ങൾക്ക് ആശ്രയമായി. ഗൾഫിലെ മലയാളി മെഡിക്കൽ പ്രഫഷനലുകൾക്ക് വലിയ അവസരങ്ങളും തുറന്നുകിട്ടി. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലായി ആശുപത്രികൾ, മൾട്ടിസ്പെഷാലിറ്റി മെഡിക്കൽ സെന്ററുകൾ, പോളിക്ലിനിക്കുകൾ, പ്രാഥമിക പരിചരണ ക്ലിനിക്കുകൾ, ദന്ത ചികിത്സ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 50ലധികം ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുമായി ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഇന്ന് മുൻനിരയിൽ നിൽക്കുന്നു.

ദുബൈയിൽ മെഡിക്കൽ ഉപകരണങ്ങളും ഡിസ്പോസിബിളുകളും നിർമിക്കുന്ന കേന്ദ്രവുമുണ്ട്. ഗൾഫിനപ്പുറത്തേക്കും സേവനം വ്യാപിപ്പിച്ചു. കിഴക്കൻ ആഫ്രിക്കയിലെ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ എത്തിക്കാനായി സ്ഥാപിച്ച ‘മെഡിനോവ ഹെൽത്ത്കെയർ’ ഇതിൽ പ്രധാനമാണ്. ജി.സി.സിയിലെ ശിഫ അൽ ജസീറ ക്ലിനിക്കുകളിൽ ദിവസവും ഏകദേശം 20,000 രോഗികൾ ആരോഗ്യ സേവനങ്ങൾ തേടുന്നു. 500 ഡോക്ടർമാർ ഉൾപ്പെടെ 1,500 ആരോഗ്യ സംരക്ഷണ വിദഗ്ധരും 3,000ത്തിലധികം ജീവനക്കാരും ജോലി ചെയ്യുന്നു. 20 രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാർ ഇതിലുൾപ്പെടുന്നു.

മൂല്യങ്ങളിൽ വേരൂന്നി

പ്രയാസം നേരിടുന്നവരെ എന്നും ചേർത്തുനിർത്തുന്ന മനസ്സാണ് റബീഉല്ലയുടേത്. ഭക്ഷണ കിറ്റ് വിതരണം, വൈദ്യസഹായം, ഭവനനിർമാണവും പുനരധിവാസവും, ഡയാലിസിസ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും പിന്തുണ, അനാഥക്ഷേമം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിങ്ങനെ സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്. വരുമാനത്തിന്റെ പ്രധാന ഭാഗം ജീവകാരുണ്യത്തിനായി നീക്കിവെക്കുന്നു. വയനാട് ഉരുൾപൊട്ടൽ, പുറ്റിങ്ങൽ ക്ഷേത്രത്തിലെ തീപിടിത്തം തുടങ്ങി നിരവധി അടിയന്തര സാഹചര്യങ്ങളിൽ സഹായവുമായി റബീഉല്ല ആശ്വാസം ചൊരിഞ്ഞിട്ടുണ്ട്. ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം, വൈദ്യസഹായം, തൊഴിൽ അവസരങ്ങൾ എന്നിവ നൽകാനും ശ്രദ്ധിച്ചുവരുന്നു. ജന്മഗ്രാമമായ ഈസ്റ്റ് കോഡൂർ ദത്തെടുത്ത് വലിയൊരു സാമൂഹിക ഉന്നമന മാതൃകയും മുന്നോട്ടുവെച്ചു. മുതിർന്ന പൗരന്മാർക്ക് പെൻഷൻ, ഓട്ടോറിക്ഷ വിതരണം, സ്കൂളുകളുടെയും ലൈബ്രറികളുടെയും നിർമാണം എന്നിവയിലൂടെ ഗ്രാമത്തിന്റെ വികസന കുതിപ്പിനും അടിത്തറയിട്ടു. വിവിധ സംരംഭങ്ങളിലൂടെ കേരളത്തിലെ 1,000ത്തിലധികം കുടുംബങ്ങൾക്ക് നേരിട്ട് സഹായമെത്തിച്ചു.

സേവനത്തിനുള്ള അംഗീകാരം

ഇന്ത്യയും വിവിധ രാജ്യങ്ങളും തമ്മിലുള്ള സാമൂഹിക-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ റബീഉല്ല നിർണായക പങ്ക് വഹിച്ചുവരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ നിരവധി അംഗീകാരങ്ങൾക്കും അർഹനാക്കി. 2013ൽ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി വിദേശ ഇന്ത്യക്കാർക്കുള്ള പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നൽകി ആദരിച്ചു. 2016ൽ ബ്രിട്ടീഷ് പാർലമെന്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി. സാമൂഹികക്ഷേമത്തിനും മാനുഷിക സംരംഭങ്ങൾക്കും പ്രവാസി രത്ന അവാർഡും ലഭിച്ചു. ഗൾഫ് മാധ്യമം ‘അറേബ്യൻ ലെഗസി’ പുരസ്കാരവും നേടിയിട്ടുണ്ട്. റബീഉല്ലയുടെ അസാധാരണമായ കാരുണ്യ സേവനത്തെ മാനിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രവാസി മിത്ര അവാർഡ് നൽകി.

റബീഉല്ലയുടെ വിജയമുന്നേറ്റത്തിലും കാരുണ്യപ്രവർത്തനങ്ങളിലും കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. മാതാപിതാക്കളിൽനിന്ന് കൈമാറിക്കിട്ടിയതാണ് പാരമ്പര്യം. ജീവിത പങ്കാളി സഹ്റ ബാനുവും മക്കളായ നിവീന, നസീഹ, നദ, അമൽ, മുഹമ്മദ് ഫസൽ എന്നിവരും മരുമക്കളായ വി.പി. മിയാൻദാദ്, മുൻതസർ മജീദ്, സിയാദ് ഉമ്മർ, മുഹമ്മദ് ഇഹ്സാൻ എന്നിവരും ആ തുടർച്ച പിന്തുടരുന്നു.

Tags:    
News Summary - K.T. Muhammed Rabih The human face of the health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.