ജനനത്തീയതി പ്രകാരം ഒരാളുടെ പ്രായം 35 ആയിരിക്കാം. എന്നാൽ, ഹൃദയത്തിന്റെ ആരോഗ്യനില പരിശോധിക്കുമ്പോൾ അത് 50 വയസ്സുകാരന്റെ നിലയിലാകാമെന്ന് ഹൃദ്രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ‘ക്രോണോളജിക്കൽ ഏജ്’ അഥവാ കലണ്ടർ പ്രായവും ‘ബയോളജിക്കൽ ഏജ്’ അഥവാ ശരീരത്തിന്റെ യഥാർഥ ജൈവപ്രായവും തമ്മിലുള്ള വ്യത്യാസമാണ് ആരോഗ്യലോകത്ത് ഇപ്പോൾ കൂടുതൽ ചർച്ചയാകുന്നത്. പ്രത്യേകിച്ച് അനാരോഗ്യകരമായ ജീവിതശൈലികൾ ഹൃദയത്തെ കലണ്ടർ സമയത്തേക്കാൾ വേഗത്തിൽ പ്രായമാക്കുകയാണത്രെ.
കാർഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ഭോജ്രാജിന്റെ വിശദീകരണമനുസരിച്ച് ഉറക്കക്കുറവ്, സ്ഥിരമായ മാനസിക സമ്മർദം, വ്യായാമമില്ലായ്മ, അമിതസമയം ഇരുന്ന് ജോലിചെയ്യൽ, ദേഹത്തിലെ അണുബാധാ പ്രവണത, കുറഞ്ഞ മസിൽ മാസ് എന്നിവ ഹൃദയാരോഗ്യത്തെ നിശ്ശബ്ദമായി തകർക്കുന്ന പ്രധാന ഘടകങ്ങളാണ്. “ഹൃദയം നിങ്ങൾ നൽകുന്ന അന്തരീക്ഷത്തിലാണ് പ്രായമാകുന്നത്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴത്തെ നഗരജീവിതത്തിന്റെ അപകടസൂചനയായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യയിൽ 30-40 പ്രായക്കാർക്കിടയിൽ ഹൃദയാഘാതം വർധിക്കുന്നതായി വിവിധ പഠനങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. പുകവലി പോലുള്ള പരമ്പരാഗത അപകടഘടകങ്ങൾ ഇല്ലാത്തവരിലും ഹൃദ്രോഗസാധ്യത ഉയരുന്നതിന് പ്രധാന കാരണം അനിയന്ത്രിത ജീവിതരീതിയാണെന്ന് ഡോക്ടർമാർ പറയുന്നു. ദീർഘസമയം കസേരയിൽ ഇരിക്കുന്ന ജീവിതരീതിയും ശരീരചലനക്കുറവും രക്തചംക്രമണം മന്ദഗതിയിലാക്കുകയും രക്തസമ്മർദം, ഷുഗർ, കൊളസ്ട്രോൾ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ, ഈ ‘ജൈവവൃദ്ധാവസ്ഥ’ പൂർണമായും മാറ്റാനാകില്ലെന്നല്ല വിദഗ്ധരുടെ നിലപാട്. സ്ഥിരമായ വ്യായാമം, മതിയായ ഉറക്കം, മാനസിക സമ്മർദ നിയന്ത്രണം, ആരോഗ്യകരമായ ഭക്ഷണശീലം, പുകവലിയും മദ്യവും ഒഴിവാക്കൽ തുടങ്ങിയ ചെറിയ മാറ്റങ്ങൾപോലും ഹൃദയത്തിന്റെ ജൈവപ്രായം കുറക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത് ദീർഘായുസ്സിനെയും ജീവിതഗുണനിലവാരത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന് ആരോഗ്യരംഗം ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.