കാൻസർ നിർണയത്തിലെ കണക്കുകളെ കുറിച്ച് അമേരിക്കൻ അസോസിയേഷൻ ഫോർ ക്യാൻസർ റിസർച്ചിന്റെ (AACR) 'കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് & പ്രിവൻഷൻ' എന്ന ജേണലിൽ പുതിയൊരു പഠനം പുറത്തു വന്നിരിക്കുകയാണ്. കാൻസർ നിർണത്തിൽ സ്ത്രീകളെക്കാൾ പിന്നിലാണ് പുരുഷൻമാർ എന്നാണ് പഠനം. അർബുദം വൈകി കണ്ടെത്തുന്നത് ചികിത്സ കൂടുതൽ സങ്കീർണമാക്കുകയും രോഗമുക്തിക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പല പ്രധാനപ്പെട്ട അർബുദങ്ങളും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ നേരത്തെ കണ്ടെത്തുന്നില്ലെന്നും, രോഗനിർണയത്തിൽ വലിയൊരു അന്തരം നിലനിൽക്കുന്നുണ്ടെന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
2015 മുതൽ 2022 വരെയുള്ള കാലയളവിൽ അമേരിക്കയിൽ നടന്ന കാൻസർ കേസുകളാണ് പഠനവിധേയമാക്കിയത്. പ്രത്യുൽപ്പാദന അവയവങ്ങളുമായി ബന്ധപ്പെടാത്ത 20 തരം കാൻസറുകളെ അടിസ്ഥാനമാക്കി സ്ത്രീകളിലും പുരുഷന്മാരിലും ഏത് ഘട്ടത്തിലാണ് രോഗം കണ്ടെത്തുന്നതെന്ന് താരതമ്യം ചെയ്തു. അർബുദം അടുത്തുള്ള കോശങ്ങളിലേക്കോ ലിംഫ് നോഡുകളിലേക്കോ അല്ലെങ്കിൽ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കോ പടർന്നുകഴിഞ്ഞ ശേഷമാണ് പുരുഷന്മാരിൽ രോഗം കണ്ടെത്തുന്നതെന്ന് പഠനം തെളിയിക്കുന്നു. 16 തരം കാൻസറുകളിൽ പുരുഷന്മാർക്ക് പ്രാരംഭ ഘട്ടത്തിൽ രോഗം കണ്ടെത്താനുള്ള സാധ്യത സ്ത്രീകളേക്കാൾ കൂടുതലാണ്.
നാക്ക്, ഉമിനീർ ഗ്രന്ഥി, തൊണ്ട, തൈറോയ്ഡ്, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട കാൻസറുകളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വലിയ വ്യത്യാസം കാണുന്നുണ്ട്. നാക്കിലെ കാൻസർ തുടക്ക ഘട്ടത്തിൽ കണ്ടെത്താനുള്ള സാധ്യത പുരുഷന്മാരിൽ 151 ശതമാനം കൂടുതലാണ്. രോഗം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന അവസ്ഥയിൽ നാക്ക്, തൈറോയ്ഡ്, ഉമിനീർ ഗ്രന്ഥി, ആമാശയം, മെലനോമ തുടങ്ങിയവയുടെ കാര്യത്തിലും വലിയ വ്യത്യാസങ്ങൾ പ്രകടമാണ്.
പുരുഷൻമാരിലെ രോഗ നിർണയം വൈകുന്നതിന് പിന്നിൽ
ഇതിന് കൃത്യമായ ഒരു കാരണം മാത്രം പറയാനാവില്ലെങ്കിലും ഗവേഷകർ ചൂണ്ടിക്കാട്ടുന്ന ചില കാരണങ്ങൾ
വൈദ്യസഹായം തേടുന്നതിലെ കുറവ്: പല പുരുഷന്മാരും പതിവായി ഡോക്ടറെ സന്ദർശിക്കാനോ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനോ താല്പര്യപ്പെടാറില്ല.
സ്ക്രീനിങ്: സ്ത്രീകൾ പ്രതിരോധ ആരോഗ്യ സേവനങ്ങൾക്കായി കൂടുതൽ തവണ ആരോഗ്യ പ്രവർത്തകരെ സമീപിക്കുന്നു. ഇത് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു.
സാമൂഹിക ഘടകങ്ങൾ: സാമൂഹിക മനോഭാവങ്ങൾ, ജോലി സമ്മർദ്ദം, രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ കാരണം പുരുഷന്മാർ ചികിത്സ തേടാൻ വൈകുന്നു.
രോഗം നേരത്തെ കണ്ടെത്തുന്നതിന്‍റെ പ്രസക്തി
രോഗം നേരത്തെ കണ്ടെത്തുന്നത് കൂടുതൽ ചികിത്സാ സാധ്യതകൾ ഒരുക്കാനും രോഗമുക്തിക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുക, അസാധാരണമായ ലക്ഷണങ്ങൾ അവഗണിക്കാതെ വൈദ്യസഹായം തേടുക എന്നിവ വഴി കാൻസർ പടരുന്നതിന് മുമ്പ് തന്നെ തടയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.