മനാമ: ബഹ്‌റൈനിൽ മാമ്മോഗ്രാഫി പരിശോധനക്ക് വിധേയരായ സ്ത്രീകളിൽ പകുതിയിലധികം പേരും പിന്നീട് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുന്നില്ലെന്ന് പഠന റിപ്പോർട്ട്. അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികൾ നടത്തിയ 'ബാർമേഴ്സ് ആൻഡ് ഫെസിലിറ്റേറ്റേഴ്സ് ഓഫ് മാമ്മോഗ്രാഫി സ്ക്രീനിങ് അമംഗ് ബഹ്‌റൈനി വിമൺ' എന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ മാമ്മോഗ്രാഫി പരിശോധനയുടെ ആവശ്യമില്ലെന്ന തെറ്റായ ധാരണയാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. സമയക്കുറവ്, വേദനയെക്കുറിച്ചുള്ള ഭയം, കാൻസർ ബാധിക്കുമോ എന്ന ആശങ്ക എന്നിവയാണ് മറ്റ് പ്രധാന തടസ്സങ്ങളായി പഠനം ചൂണ്ടിക്കാണിക്കുന്നത്. പതിവായി സ്ക്രീനിങ് ചെയ്യാത്തവരിൽ 20 ശതമാനത്തോളം പേർക്ക് കുടുംബത്തിൽ സ്തനാർബുദ ചരിത്രമുള്ളവരാണ് എന്നത് ഗൗരവകരമായ കാര്യമാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ബഹ്‌റൈൻ (ലക്ഷം സ്ത്രീകളിൽ 52.3 കേസുകൾ). പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ ഭേദമാക്കാൻ സാധിക്കുമെങ്കിലും, പരിശോധനകൾ കൃത്യമായി നടത്താത്തത് തിരിച്ചടിയാകുന്നുണ്ട്. പഠനത്തിൽ പങ്കെടുത്ത 68 ശതമാനം സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും മാമ്മോഗ്രാഫി ചെയ്തിട്ടുണ്ടെങ്കിലും, 43.8 ശതമാനം പേർ മാത്രമാണ് നിർദേശങ്ങൾ പാലിച്ച് കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുന്നത്. എന്നാൽ ഡോക്ടർമാരുടെ നിർദേശങ്ങൾ സ്തനാർബുദ പരിശോധനക്ക് സ്ത്രീകളെ പ്രേരിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും പഠനം കണ്ടെത്തി. അതിനാൽ ഡോക്ടർമാരുടെ ഇടപെടലുകൾ വർധിപ്പിക്കുക, ഡിജിറ്റൽ റിമൈൻഡർ സംവിധാനങ്ങൾ നടപ്പാക്കുക, പൊതുജനങ്ങളിൽ അവബോധം ശക്തമാ ക്കുക തുടങ്ങിയ നിർദേശങ്ങളും ഗവേഷകർ മുന്നോട്ടുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.