ദുബൈ: കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ ബഹിരാകാശ രംഗത്തെ നിക്ഷേപം യു.എ.ഇ ഇരട്ടിയായി വർധിപ്പിച്ചെന്ന് കണക്കുകൾ. 2015ൽ 2,200കോടി ദിർഹമായിരുന്ന നിക്ഷേപമാണ് നിലവിൽ 4,000 കോടിയിലേറെയായി വർധിച്ചിരിക്കുന്നത്. നിരവധി ബഹിരാകാശ മേഖലകളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച രാജ്യം പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് പദ്ധതികൾ വികസിപ്പിച്ചുവരികയാണ്. വ്യവസായത്തിലെ വാണിജ്യ ചെലവുകൾ വർഷാവർഷം 29.51 ശതമാനം വർധിച്ചതും മേഖലയുടെ മൊത്തത്തിലുള്ള മൂല്യത്തിൽ 7.73 ശതമാനം വർധനവുണ്ടായതുമാണ് നിക്ഷേപത്തിൽ വർധനവ് സാധ്യമാക്കിയത്. പുതിയ വർഷത്തെ ആദ്യ യു.എ.ഇ ബഹിരാകാശ ഏജൻസിയുടെ ബോർഡ് യോഗത്തോട് അനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏജൻസിയുടെ ചെയർമാനായി വീണ്ടും നിയമിക്കപ്പെട്ട വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽ ഫലാസിയുടെ അധ്യക്ഷതയിലാണ് ബോർഡ് യോഗം ചേർന്നത്. ബഹിരാകാശ നിക്ഷേപം രാജ്യത്തിനും കുട്ടികളുടെ ഭാവിയിലേക്കും നടത്തുന്ന നിക്ഷേപമാണെന്നും സുസ്ഥിര സാമ്പത്തിക വളർച്ചക്ക് പുതിയതും വൈവിധ്യമാർന്നതുമായ അവസരങ്ങൾ സൃഷ്ടിക്കുന്നതുമാണെന്നും ഡോ. അൽ ഫലാസി പറഞ്ഞു. ബഹിരാകാശ സഞ്ചാരിയും യു.എ.ഇ യുവജനകാര്യ സഹമന്ത്രിയുമായ ഡോ. സുൽത്താൻ അൽ നിയാദിയും യോഗത്തിൽ സന്നിഹിതനായിരുന്നു.
ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിലെ ഛിന്നഗ്രഹങ്ങളെ കുറിച്ച് ഗവേഷണം നടത്താൻ ബഹിരാകാശപേടകം വിക്ഷേപിക്കുന്നതടക്കം വിവിധ പദ്ധതികൾ യു.എ.ഇ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എം.ബി.ആർ സ്പേസ്ക്രാഫ്റ്റ് എന്ന് പേരിട്ട പേടകം 2034ൽ ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിൽ ഇറക്കാനാണ് പദ്ധതി. 13 വർഷം നീളുന്ന ബൃഹത്തായ ബഹിരാകാശ ദൗത്യമാണിത്. ആറ് വർഷം കൊണ്ട് നിർമിക്കുന്ന ഈ പേടകം ഏഴ് വർഷം കൊണ്ട് അഞ്ച് ശതകോടി കിലോമീറ്റർ സഞ്ചരിക്കും. ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിലെ ആസ്ട്രോയിഡ് ബെൽറ്റിനെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യും. പിന്നീട് 2034 ൽ പേടകം ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിൽ ഇറക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2021 ല് യു.എ.ഇ. വിജയിപ്പിച്ച ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബിനേക്കാള് പത്ത് മടങ്ങ് സഞ്ചരിച്ചാകും എം.ബി.ആര് എക്സ്പ്ലോററിർ ദൗത്യം പൂർത്തീകരിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷന്റെ നിർമാണ പദ്ധതിയിൽ യു.എ.ഇയുടെ പങ്കാളിത്തം നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഗേറ്റ്വേക്ക് ആവശ്യമായ ‘എയർ ലോക്ക്’ സംവിധാനമാണ് യു.എ.ഇ വികസിപ്പിക്കുന്നത്. ഇതിനായി അമേരിക്കയിലെ നാസ ജോൺസൺ സ്പേസ് സ്റ്റേഷനിലെത്തിയാണ് യു.എ.ഇ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി, ജപ്പാൻ ഏറോസ്പേസ് എക്സപ്ലൊറേഷൻ ഏജൻസി എന്നിവയുമായി സഹകരിച്ച് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യമായി അറബ് ബഹിരാകാശ യാത്രികനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാൻ വഴിതുറക്കുന്നതാണ് പദ്ധതി. എയർലോക്ക് സംവിധാനം വികസിപ്പിക്കാൻ 10കോടി ഡോളർ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.