ദുബൈ: ഒരു പൂ വിടരുന്നത് നോക്കി നിന്നിട്ടുണ്ടോ? ലോകത്തിന്‍െറ സകല ചാരുതകളും ഈണങ്ങളും ഒരു ഇത്തിരി മൊട്ടില്‍ നിന്ന് ഒത്തുചേര്‍ന്ന് പുറത്തേക്ക് വരുന്നതു പോലെയുള്ള ആ മുഹൂര്‍ത്തങ്ങള്‍ ശബ്ദ-പ്രകാശ സാക്ഷ്യങ്ങളോടെ പുനരാവിഷ്കരിക്കാനായാലോ? അതിനുള്ള ഉദ്യമമാണ് സെന്‍റ് ഒഫ് എ റോസ് - (ഒരു പനീനീര്‍ പൂവിന്‍ സൗരഭ്യം) എന്ന ചിത്ര പരമ്പര.
തന്‍െറ ഉദ്യാനത്തില്‍ വിരിഞ്ഞ പൂക്കളുടെ ചാരുതയില്‍ ആകൃഷ്ടമായി ഒന്നര പതിറ്റാണ്ടു മുന്‍പ് ശൈഖ മൈത ബിന്‍ത് ഒബൈദ് ആല്‍ മക്തൂം വരച്ചവയാണ് ഈ ചിത്രങ്ങള്‍.
ഫോട്ടോഗ്രഫി പരിശീലിക്കുന്നതിനിടെ യാദൃശ്ചികമായി ശ്രദ്ധയിപ്പെട്ട വ്യതിയാനങ്ങളാണ് ഈ ചിത്രങ്ങളിലേക്ക് നയിച്ചത്. നാളിത്രയും ഉറ്റബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രം കാണാനാവുന്ന സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരുന്ന ഇവയില്‍ പൂമൊട്ടിനുള്ളില്‍ നിന്ന് നാമ്പു നീട്ടുന്നതു മുതല്‍ വിരിഞ്ഞ് സുഗന്ധം പരത്തി നില്‍ക്കുന്നതു വരെയുള്ള ഘട്ടങ്ങളാണ്ചിത്രീകരിച്ചിരിക്കുന്നത്.
മദീനത്ത് ജുമൈറയിലെ മിനാ അ സലാമില്‍ പ്രത്യേകമായി ഒരുക്കിയ പ്രദര്‍ശനം എല്ലാ വിധത്തിലും വേറിട്ടതായിരുന്നു. ഓരോ ഘട്ടത്തിന്‍െറയും അനുഭൂതി കാഴ്ചക്കാരിലേക്ക് പകരാന്‍ ഉതകും വിധമുള്ള പ്രകാശ ക്രമീകരണത്തിന്‍െറയും ശബ്ദസങ്കേതങ്ങളുടെയും അകമ്പടിയിലാണ് ചിത്രങ്ങള്‍ അവതരിപ്പിച്ചത്. പനിനീര്‍ പൂവില്‍ സുഗന്ധം സന്നിവേശിക്കുന്ന ഓരോ ഘട്ടവും വ്യത്യസ്തമായിരിക്കും എന്നതിനാലാണ് സംഗീത വീചികള്‍ക്കും മാറ്റം വരുത്തിയത്.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റും എമിറേറ്റ്സ് എയര്‍ലൈന്‍സ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം കാണാന്‍ നിരവധി കലാസ്വാദകരും വിശിഷ്ടവ്യക്തികളുമാണത്തെിയത്.
തനിക്ക് വഴികാട്ടിയ ഉമ്മക്ക് സമര്‍പ്പിച്ച ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് പോളിഷ് സംഗീതജ്ഞന്‍ സ്ബിഗ്നേവ് പ്രസ്നറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.