റാസല്‍ഖൈമയില്‍ തയ്യല്‍ ഷോപ്പില്‍ യു.എ.ഇ ദേശീയ പതാക ഒരുക്കുന്ന പാക് സ്വദേശി മുഹമ്മദ് അസ്ലം
റാസല്‍ഖൈമ: ദേശീയപതാക ദിനവും ദേശീയ ദിനാഘോഷവും പ്രൗഢമാക്കാനുള്ള ഒരുക്കങ്ങളില്‍ യു.എ.ഇ. നവംബര്‍ മൂന്നിന് ദേശീയ പതാകദിനത്തെ വരവേല്‍ക്കാന്‍ മന്ത്രാലയ മന്ദിരങ്ങളും വിവിധ സ്ഥാപനങ്ങളും തെരുവുകളും ചതുര്‍വര്‍ണ ശോഭ സ്വീകരിച്ചുകഴിഞ്ഞു. ശൈഖ് ഖലീഫ യു.എ.ഇയുടെ പ്രസിഡന്‍റായി സ്ഥാനമേറ്റതോടനുബന്ധിച്ച് വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂമാണ് 2004ല്‍ പതാകദിനം വിഭാവനം ചെയ്തത്. രാജ്യത്തിന്‍റെയും ജനങ്ങളുടെയും ഐക്യം പ്രകടിപ്പിക്കുന്നതിന് നവംബര്‍ മൂന്നിന് രാവിലെ 11നാണ് ഒരേസമയം പതാക ഉയര്‍ത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ 51ാം സ്വാതന്ത്ര്യദിന പുലരിയെ വരവേല്‍ക്കാൻ വിപുല ഒരുക്കങ്ങളിലേക്ക് രാജ്യം കടക്കും. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയാണ് എല്ലാ എമിറേറ്റുകളും ദേശീയദിനമാഘോഷിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മന്ത്രാലയ ആസ്ഥാനങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ദേശീയദിനമെത്തുന്നതിന് മുമ്പേ ആഘോഷങ്ങള്‍ നടക്കും. ഇന്ത്യക്ക് പുറമെ 180ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തിനൊപ്പം ചേരും.
യു.എ.ഇ ദേശീയദിനാഘോഷം വിപണിയിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തയ്യല്‍ ഷോപ്പുകളില്‍ ചെറുതും വലുതുമായ പതാകകള്‍ക്ക് ഓര്‍ഡറുകള്‍ എത്തിത്തുടങ്ങി. തദ്ദേശീയരില്‍ പലരും തങ്ങളുടെ വീടുകള്‍ പൂര്‍ണമായും ചതുര്‍വര്‍ണം പുതപ്പിക്കുന്നതും വരുംദിവസങ്ങളിലെ കാഴ്ചയാകും. യു.എ.ഇ മുദ്രയുള്ള തൊപ്പികള്‍, ടി ഷര്‍ട്ടുകള്‍, കീചെയിന്‍ തുടങ്ങിയ ഉല്‍പന്നങ്ങളും വിപണിയിലിടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.