ദുബൈ: യു.എ.ഇയില്‍ പടര്‍ന്നു പിടിക്കുന്ന പ്രമേഹ സുനാമിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. രാജ്യത്ത് 10 ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ ഭയാനകം അഞ്ചു ലക്ഷത്തിനടുത്താളുകള്‍ രോഗം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണെന്ന് ഇന്‍റര്‍നാഷനല്‍ ഡയബെറ്റ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് നാം ഹാന്‍ ചോ പറഞ്ഞു. പ്രമേഹ സുനാമി ദുരിതം സൃഷ്ടിക്കുന്നതിനെ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ദുബൈയിലാരംഭിച്ച ഏഴാമത് എമിറേറ്റ്സ് ഡയബെറ്റ്സ് ആന്‍റ് എന്‍ഡോക്രിനോളജി കോണ്‍ഗ്രസിനത്തെിയതാണ് നാം ഹാന്‍ ചോ.
ലോകത്ത് 350 ലക്ഷം പേര്‍ക്ക് പ്രമേഹമുണ്ടെന്നും ഇതില്‍ 45 ലക്ഷം പേര്‍ മീന മേഖലയിലുള്ളവരാണ് എന്നത് ഗൗരവതരമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ദുബൈ ഹെല്‍ത് അതോറിറ്റി (ഡി.എച്ച്.എ) ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖത്താമി ചൂണ്ടിക്കാട്ടി. 2030 ആകുമ്പോഴേക്കും ഏറ്റവും പ്രധാന മരണകാരണങ്ങളിലൊന്നായി പ്രമേഹം മാറുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദുബൈ സ്റ്റാറ്റിറ്റിക്സ് സെന്‍ററിന്‍െറ സഹകരണത്തോടെ ഡി.എച്ച്്.എ വീടുവീടാന്തരം പ്രമേഹ സര്‍വേ നടത്തുന്നതായി അദ്ദേഹം അറിയിച്ചു.
13 വയസുള്ള കുഞ്ഞുങ്ങള്‍ക്കു പോലും ടൈപ്പ് 2 പ്രമേഹം പടരുന്നതായും നേരത്തേ പരിശോധന നടത്തി കണ്ടത്തെിയാല്‍ രോഗത്തെ ചെറുക്കാനും നിയന്ത്രിക്കാനൂം ഭയാനകമായ അവസ്ഥയെ അകറ്റാനും സാധിക്കുമെന്ന് എമിറേറ്റ്്സ് ഡയബെറ്റ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ഡോ. അബ്ദുല്‍ റസാഖ് അല്‍ മദനി പറഞ്ഞു. പൊണ്ണത്തടി, വ്യായാമ രഹിത ജീവിതം, പുകവലി എന്നിവ ഒഴിവാക്കാന്‍ വ്യാപക പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.