ദുബൈ: ഗസ്സയിലെ റഫ അതിർത്തിയിലേക്ക് കടന്നുകയറുകയും പിടിച്ചടക്കുകയും ചെയ്ത ഇസ്രായേൽ നടപടിയെ അപലപിച്ച് യു.എ.ഇ. കൂടുതൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും ഗസ്സയിലെ മാനുഷിക ദുരന്തം വർധിപ്പിക്കുകയും ചെയ്യുന്ന സൈനിക നീക്കത്തിനെതിരെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ഗസ്സയിലേക്ക് തടസ്സമില്ലാതെ സഹായങ്ങളും ജീവൻരക്ഷ സാമഗ്രികളും ഉറപ്പാക്കേണ്ടതുണ്ടെന്നും യു.എ.ഇ പ്രസ്താവനയിൽ ആവശ്യപ്പെട്ടു
ഫലസ്തീൻ ജനതയെ ബലം പ്രയോഗിച്ച് പുറന്തള്ളാനുള്ള എല്ലാ ശ്രമങ്ങളെയും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളെയും ശക്തമായി പ്രസ്താവന അപലപിച്ചു. അക്രമവും അസ്ഥിരതയും വ്യാപിക്കുന്നത് തടയുന്നതിനും കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാനും അധിനിവേശ ഫലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികൾ രൂക്ഷമാകാതിരിക്കാനും വെടിനിർത്തൽ കരാറിലെത്താൻ അടിയന്തര ശ്രമങ്ങൾ നടത്തണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാര്യത്തിൽ ഖത്തർ ഭരണകൂടവും ഈജിപ്തും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിക്കുകയും ഇത് യുദ്ധം അവസാനിപ്പിക്കുന്ന നിലയിൽ കലാശിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ചർച്ചകളിലേക്ക് മടങ്ങണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.