അബൂദബി: യു.എ.ഇയിൽ ജൂൺ 15ന് ആരംഭിച്ച ഉച്ചവിശ്രമ നിയമം ബുധനാഴ്ച അവസാനിക്കും. തുറസ്സായ സ്ഥലങ്ങളിൽ ഉച്ച 12.30 മുതൽ വൈകീട്ട് മൂന്നുവരെ ജോലി ചെയ്യാനുള്ള നിരോധനം ഇതോടെ നീങ്ങും. തുടർച്ചയായ 17ാം വർഷമാണ് ഉച്ചവിശ്രമനിയമം യു.എ.ഇയിൽ നടപ്പാക്കുന്നത്. മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന് കീഴിൽ തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽസുരക്ഷയും സംരക്ഷിക്കാനാണ് മധ്യാഹ്നവിശ്രമം നടപ്പാക്കിയത്. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്ന മുൻകരുതൽ നടപടികൾക്കൊപ്പമാണ് ഇക്കുറി ഉച്ചവിശ്രമം രാജ്യത്തുടനീളം നടത്തിയത്.

തൊഴിലാളികളെ രോഗബാധയിൽനിന്ന് സംരക്ഷിക്കുന്ന സൗകര്യങ്ങൾ ജോലിസ്ഥലത്തും വിശ്രമ സ്ഥലങ്ങളിലും ഉറപ്പാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായ സുരക്ഷാനടപടികളും ഉച്ചവിശ്രമ നിയമവും കർശനമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തം എല്ലാ സ്ഥാപനങ്ങളും കമ്പനികളും നിർവഹിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഒട്ടേറെ സർക്കാർ, സ്വകാര്യ ഏജൻസികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് സൂര്യാതപ പ്രശ്നങ്ങളെക്കുറിച്ച അവബോധവും മാർഗനിർദേശങ്ങളും കർശനമായാണ് തൊഴിൽസ്ഥലത്ത് നടപ്പാക്കിയത്. തൊഴിലാളികൾക്ക് മനസ്സിലാക്കുന്ന ഭാഷയിൽ ദൈനംദിന ജോലിസമയ ഷെഡ്യൂൾ ജോലി സൈറ്റിൽ എല്ലാവരും കാണുംവിധം പ്രദർശിപ്പിച്ചിരുന്നു.

മൊബൈൽ ഉപകരണങ്ങളുടെയും യന്ത്ര സാമഗ്രികളുടെയും ഉപയോഗംമൂലം ഉണ്ടായേക്കാവുന്ന പരിക്കുകളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിൽനിയമത്തിൽ നിർദേശിച്ച പ്രതിരോധ സുരക്ഷാമാർഗങ്ങൾ നടപ്പാക്കാനും ജോലിസ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.