ദുബൈ: യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള തിരക്കുപിടിച്ച ഒാട്ടത്തിനിടെ സ്വന്തം ആരോഗ്യകാര്യം ശ്രദ്ധിക്കാൻ നേരം കിട്ടാതെ അസുഖം വന്നാൽ വേദന സംഹാരിയും കഴിച്ച് സ്വയം ചികിത്സയും നടത്തി വണ്ടിയോടിക്കുന്ന ടാക്സി ഡ്രൈവർമാർക്ക് ദുബൈ ടാക്സി കോർപ്പറേഷൻ (ഡി.ടി.സി) ആശ്വാസ സംവിധാനമൊരുക്കുന്നു. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ മുഹൈസിനയിെല മുഖ്യ ഒഫീസിലാണ് ആരോഗ്യ പരിരക്ഷാ കേന്ദ്രം സജ്ജീകരിച്ചത്.
ഡ്രൈവർമാർക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധി നൽകാൻ ഉതകുന്ന സംവിധാനങ്ങളും വിദഗ്ധ ഡോക്ടർമാരും ഇവിടെയുണ്ടാവുമെന്ന് ഡി.ടി.സി സി.ഇ.ഒ ഡോ. യൂസുഫ് മുഹമ്മദ് അൽ അലി വ്യക്തമാക്കി. എക്സ്റേ മെഷീൻ, ലബോറട്ടറി എന്നിവ ഒരുക്കിയിട്ടുണ്ട്.
ജനറൽ മെഡിസിൻ വിഭാഗവും പ്രമേഹം, ഹൃദയ പ്രശ്നങ്ങൾ, എല്ല്, കണ്ണ് വിഭാഗങ്ങൾക്ക് എന്നിവയുടെ ഡോക്ടർമാരുണ്ടാവും. അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് പ്രാഥമിക ചികിത്സകൾ നൽകി അടുത്തുള്ള വലിയ ആശുപത്രികളിലേക്ക് മാറ്റാൻ സൗകര്യത്തിന് ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസും ഒരുക്കി നിർത്തും. ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ)യുമായി ബന്ധിപ്പിക്കുന്ന ഹോട്ട്ലൈനും ക്ലിനിക്കിലുണ്ടാവും.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴു മുതൽ രാത്രി 11വരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ രാത്രി എട്ടു മണി വരെയുമാണ് കേന്ദ്രം പ്രവർത്തിക്കുക. ഷിഫ്റ്റ് പൂർത്തിയാക്കി ഏതാണ്ടെല്ലാ ദിവസവും മുഹൈസിനയിലെ ഒഫീസിൽ എത്തുമെന്നതിനാൽ ഡി.ടി.സി ഡ്രൈവർമാർക്കാർക്കും ഇൗ സേവനം ലഭിക്കാതെ പോവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.