ദുബൈ: സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക് യു.എ.ഇ അംഗീകാരം നൽകി. രാജ്യത്തെ സമഗ്ര സമ്പദ്വ്യവസ്ഥയാക്കി മാറ്റിയെടുക്കുകയെന്ന ദൗത്യത്തിന് ഊർജം പകരുന്നതിനുള്ള നയപരിപാടികളാണ് യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ഉൽപാദനം, ഭക്ഷ്യവിഭവങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം എന്നീ നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള നയങ്ങൾക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. 'പുനരുപയോഗം സാധ്യമാകാത്ത രീതിയിലുള്ള ഉൽപാദനവും ഉപഭോഗവും പാഴാകുമെന്നാണ് സുസ്ഥിര വികസനമെന്ന ആധുനിക സങ്കൽപത്തിൽ കണക്കാക്കപ്പെടുന്നത്.
വിലയേറിയ വസ്തുക്കളും വിഭവങ്ങളും ഉപയോഗത്തിനുശേഷവും പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ ദീർഘകാലത്തേക്കുള്ള സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിലുള്ള സമീപനമാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്' -കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രിയും ഭക്ഷ്യ സുരക്ഷ സഹമന്ത്രിയുമായ മറിയം അൽ മുഹൈരി പറഞ്ഞു.
2050ഓടെ കാർബൺമുക്തമാകുകയെന്ന ദൗത്യം ഏറ്റെടുത്ത് മുന്നേറുന്ന യു.എ.ഇ, സുസ്ഥിര സാമ്പത്തിക വികസനമെന്ന ലക്ഷ്യവും കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടവും ഒരുമിച്ച് കൊണ്ടുപോകുന്ന തരത്തിലുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. നിലവിലുള്ള വസ്തുക്കളും ഉൽപന്നങ്ങളും കഴിയുന്നിടത്തോളം പുനരുൽപാദിപ്പിക്കാനും പുനരുപയോഗിക്കാനും സാധ്യമാകുന്ന തരത്തിലുള്ള ഒരു ചാക്രിക സമ്പദ്വ്യവസ്ഥയിലേക്കുള്ള (circular economy) മാറ്റമാണ് രാജ്യം ആഗ്രഹിക്കുന്നത്.
പ്രകൃതിവിഭവങ്ങളുടെ പാഴാക്കൽ പരമാവധി കുറക്കുന്നതിനും അവ പുനരുൽപാദിപ്പിക്കുന്നതിനുമുള്ള നടപടികളാണ് നയങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കുലർ സമ്പദ്വ്യവസ്ഥയുടെ തത്ത്വങ്ങൾ നടപ്പാക്കിയാൽ 2030ഓടെ 26 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഗുണങ്ങൾ ലഭ്യമാകുമെന്നാണ് ഗ്ലോബൽ കമീഷൻ ഓൺ ഇക്കോണമി ആൻഡ് ക്ലൈമറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2031ഓടെ ഉൽപാദന മേഖലയുടെ ശേഷി ഇരട്ടിയാക്കുന്നതിന് 10 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം നടത്തുമെന്ന് അബൂദബി സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതടക്കം സാധ്യമാകുന്ന 22 നയങ്ങൾക്കാണ് യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. മാലിന്യത്തിൽ നിന്ന് വിഭവത്തിലേക്ക്, പുനരുപയോഗം, പുനരുൽപാദനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നയങ്ങൾ രൂപവത്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.