നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്‌സിലെ ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്​യാന്‍ ഹാള്‍ സന്ദര്‍ശിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍

ശൈഖ് സുറൂറിന്‍റെ വ്യക്തിഗത ശേഖരങ്ങള്‍ വിരല്‍ത്തുമ്പില്‍; വെര്‍ച്വല്‍ ടൂര്‍ ആരംഭിച്ചു

അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാന്‍റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായിരുന്ന ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്​യാന്‍റെ ജീവിതരേഖകളും അപൂര്‍വ ശേഖരങ്ങളും ഉള്‍പ്പെടുത്തിയ ഹാളിന്‍റെ വെര്‍ച്വല്‍ ടൂര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. യു.എ.ഇ നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്‌സ് ആണ് ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്​യാന്‍ ഹാളിന്‍റെ വിര്‍ച്വല്‍ ടൂര്‍ സംവിധാനം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ലഭ്യമാക്കിയത്.

ശൈഖ് സുറൂറിന്‍റെ ഔദ്യോഗിക ജീവിതം, പൊതുസേവനങ്ങള്‍, വിവിധ കാലഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍, അപൂര്‍വ ചിത്രങ്ങള്‍, ഡോക്യുമെന്‍ററി ഫിലിമുകള്‍, അഭിമുഖങ്ങള്‍, അദ്ദേഹത്തിന് ലഭിച്ച മെഡലുകള്‍, ഉപഹാരങ്ങള്‍ തുടങ്ങിയവയും വ്യക്തിഗത ആര്‍ക്കൈവുകളില്‍ നിന്നുള്ള അമൂല്യമായ വസ്തുക്കളും ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അബൂദബിയുടെയും യു.എ.ഇയുടെയും ആദ്യകാല വികസന ഘട്ടങ്ങളില്‍ ശൈഖ് സായിദുമൊത്തുള്ള അദ്ദേഹത്തിന്‍റെ ദീര്‍ഘകാലത്തെ സഹകരണവും ചരിത്രപരമായ ഇടപെടലുകളും ശേഖരത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ശൈഖ് സുറൂര്‍ പൊതുചുമതലകള്‍ വഹിച്ചിരുന്ന 1966 മുതല്‍ 2003 വരെയുള്ള കാലയളവിലെ ചരിത്രരേഖകളാണ് ഇതിലുള്ളത്. 2025ല്‍ മാത്രം 9000ലധികം ആളുകളാണ് ഈ ഹാള്‍ നേരിട്ട് സന്ദര്‍ശിച്ചതെന്ന് നാഷനല്‍ ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്‌സ് അധികൃതര്‍ വ്യക്തമാക്കി. നേരിട്ട് സന്ദര്‍ശിക്കാന്‍ സാധിക്കാത്ത ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പ്രദര്‍ശനം പൂര്‍ണമായി കാണാന്‍ സാധിക്കും. കൂടുതല്‍ ചരിത്രശേഖരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി.

യൂനിയന്‍ രൂപീകരണത്തിന് മുമ്പുള്ള അബൂദബിയുടെ ചരിത്രം പറയുന്ന ‘അബൂദബി ബിഫോര്‍ 1971’ എന്ന പുസ്തകം അടുത്തിടെ നാഷനല്‍ ലൈബ്രറി പുറത്തിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ഡിജിറ്റല്‍ സംരംഭം.

Tags:    
News Summary - Sheikh Suroor's personal collections at your fingertips; virtual tour begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.