ദുബൈ: എമിറേറ്റിലെ 73കി. മീറ്റർ തീരപ്രദേശത്ത് കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കുന്ന വൻ ഹരിത പദ്ധതി നടപ്പാക്കാൻ ആലോചന. ‘ദുബൈ കണ്ടൽകാട്’ എന്ന തലക്കെട്ടിലാണ് 10 കോടി കണ്ടൽചെടികൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള സുസ്ഥിര നഗര ഡെവലപ്പർ യു.ആർ.ബി നിലവിൽ പദ്ധതി ഗവേഷണ, വികസന ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തി. 2040ഓടെ ആറു ഘട്ടങ്ങളിലായി യാഥാർഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
കണ്ടൽ വനങ്ങൾ, ജൈവ മണ്ഡലങ്ങൾ, പോക്കറ്റ് ബീച്ച് പാർക്കുകൾ, സാമൂഹിക ഇടങ്ങൾ എന്നിവയും സന്ദർശക കേന്ദ്രം, ബൊട്ടാണിക്കൽ മ്യൂസിയം, പ്രകൃതി സംരക്ഷണ കേന്ദ്രം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും. ബൃഹത്തായ ഇക്കോടൂറിസം പദ്ധതിക്ക് ഇതുവഴി കളമൊരുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. 10,000 ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിന് കഴിയുമെന്ന് നിർമാതാക്കൾ നിരീക്ഷിക്കുന്നു. ജബൽ അലി ബീച്ച്, ദുബൈ മറീന ബീച്ച്, ജുമൈറ പബ്ലിക് ബീച്ച്, ഉമ്മു സുഖൈം ബീച്ച്, മെർകാറ്റോ ബീച്ച്, ദുബൈ ഐലൻഡ് ബീച്ച് എന്നിങ്ങനെ ആറു സ്ഥലങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് കമ്പനി ഉദ്ദേശിക്കുന്നത്. കണ്ടൽക്കാടുകളുടെ ഈ ശൃംഖല കടൽ കൈയേറ്റത്തിൽ നിന്ന് ദുബൈയുടെ തീരദേശ സംരക്ഷിക്കുകയും എണ്ണമറ്റ സസ്യ-ജന്തുജാലങ്ങൾക്ക് സൗകര്യപ്രദമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. സ്പോൺസർഷിപ്, കാർബൺ ക്രെഡിറ്റുകളിലെ നിക്ഷേപം, പരിസ്ഥിതി വിദ്യാഭ്യാസ, സംരക്ഷണ ശ്രമങ്ങളിലെ പങ്കാളിത്തം എന്നിവയിലൂടെ ബിസിനസുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ‘ദുബൈ കണ്ടൽക്കാട്’ പദ്ധതിയിൽ സംഭാവന നൽകാനോ സഹകരിക്കാനോ അവസരമുണ്ടാകും. കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാനും നിലനിർത്താനും ഡ്രോണുകളും നിർമിതബുദ്ധിയും അടക്കമുള്ള നവീന സാങ്കേതികവിദ്യകളും ഉപയോഗിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.