ദുബൈ: കമ്പ്യൂട്ടറിലും ടാബിലും ഫോണിലും കുത്തിയിരുന്ന് മക്കൾ കളിക്കുന്ന ഗെയിമുകൾ എന്താണെന്ന് ശ്രദ്ധിക്കാറുണ്ടോ? ഒാ, എന്തോ ഗെയിം അവർ കളിക്കുന്നതു കാണാം, എനിക്കതൊന്നും മനസിലാവൂല എന്ന പറയുന്ന രക്ഷിതാവാണ് താങ്കളെങ്കിൽ ആ നിലപാട് മാറ്റണം. രസകരവും ആവേശകരവും വിജ്ഞാനം നൽകുന്നതുമായ കളികൾ മാത്രമല്ല, നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വശീകരിച്ച് ലഹരിയിലേക്കും മറ്റു അനാശ്യാസങ്ങളിലേക്കും വഴിതെറ്റിക്കുന്ന ആയിരക്കണക്കിന് ഗെയിമുകളും ഒാൺലൈനിലുണ്ട്. ഇത്തരം കളികളെയും സൈറ്റുകളെയും സംബന്ധിച്ച് ദുബൈ പൊലീസ് തന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
കുട്ടികളെ കുറ്റങ്ങൾക്കും അക്രമങ്ങൾക്കും പ്രേരിപ്പിക്കുന്ന നിരവധി സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടതായി കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വ്യക്തമാക്കി. കൊലയും മോഷണവും മുതൽ തീവ്രവാദം വരെ പഠിപ്പിക്കുന്ന സൈറ്റുകളുണ്ട്. തട്ടിപ്പുകൾ നടത്താൻ ഉപദേശം നൽകുന്നവയുമുണ്ട്.
കുട്ടികൾ ഇൗ വലയിൽ വീഴാതിരിക്കാൻ ഗെയിം സെൻററുകളിലും ഇൻറർനെറ്റ് കഫേകളിലും പൊലീസ് കനത്ത നിരീക്ഷണം ഏർപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ വീടുകളിൽ കുട്ടികൾ കമ്പ്യുട്ടറും ഗെയിമുകളും ഉപയോഗിക്കുന്നതിൽ മാതാപിതാക്കളുടെ നിരീക്ഷണം വേണം. സാമുഹിക മാധ്യമങ്ങളിലെ ചങ്ങാത്തങ്ങളും ശ്രദ്ധിക്കണം.
അജ്ഞാതരായ അക്രമികൾ വ്യാജ പേരും വിലാസവും കാണിച്ച് കുട്ടികളുമായി കൂട്ടു സ്ഥാപിച്ച് തെറ്റായ ബന്ധങ്ങളുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. മയക്കുമരുന്നുപയോഗത്തിന് പ്രോത്സാഹിപ്പിക്കുന്ന 38 വെബ്സൈറ്റുകൾ ഇൗയിടെ ദുബൈ പൊലീസ് പൂട്ടിച്ചിരുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് നടത്തി പണമുണ്ടാക്കാമെന്ന് പറയുന്ന ഗെയിമുകൾ പോലുമുണ്ടെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ കേണൽ ഇൗദ് മുഹമ്മദ് താനി ഹരീബ് ചൂണ്ടിക്കാട്ടി. ദുബൈ പൊലീസ് നിരന്തരമായ ഇലക്േട്രാണിക് പട്രോൾ നടത്തുന്നുണ്ട്് . വീട്ടിൽ സ്നേഹപൂർവകമായ പട്രോളിങ് രക്ഷിതാക്കളും നടത്തിയാൽ നമ്മുടെ മക്കളെ കുരുക്കാൻ ശ്രമിക്കുന്ന ദുഷ്ട സംഘങ്ങളെ പടിക്കു പുറത്താക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.