അൽഐൻ: തിരൂർ ചെറിയമുണ്ടം മച്ചിങ്ങപ്പാറ സ്വദേശി ചോലയിൽ മുഹമ്മദ് കുട്ടി 45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു. 1978 ഡിസംബറിൽ തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള വിമാനത്തിലാണ് ദുബൈയിൽ എത്തുന്നത്. അൽഐനിൽ സഹോദരന്റെ കടയിൽ വിസ ശരിയാക്കുകയും ഏതാനും മാസങ്ങൾ അവിടെ ജോലി ചെയ്യുകയും ചെയ്തു. തുടർന്ന് രണ്ടര വർഷക്കാലം ഒരു സ്വദേശിയുടെ വീട്ടിലടക്കം ആറ് വർഷക്കാലം വിവിധ ജോലികൾ ചെയ്തു. 1978ൽ അൽഐനിൽ എത്തുമ്പോൾ ഇവിടെ കുറഞ്ഞ കടകളും കെട്ടിടങ്ങളും മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഓർക്കുന്നു. അൽഐനിന്റെ വളർച്ചക്കും മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധിച്ചു. 1984ൽ അൽ ജാബിർ കൺസ്ട്രക്ഷൻ കമ്പനിയിൽ വാച്ച്മാനായി ജോലിയിൽ കയറി. 40 വർഷക്കാലം ഇതേ കമ്പനിയിൽ ഒരേ ജോലിയിൽ തുടർന്നു. കമ്പനിയിലെ സ്വദേശികളും ഫലസ്തീനികളും ലബനാനികളുമടക്കമുള്ള സഹപ്രവർത്തകർ ജോലിയിൽ നിന്ന് പിരിഞ്ഞുപോകരുത് എന്നാണ് ഇദ്ദേഹത്തോട് ഇപ്പോഴും പറയുന്നത്. ശമ്പളം കൂട്ടി നൽകാനും മറ്റ് ആനുകൂല്യങ്ങൾ അധികമായി നൽകാനും കമ്പനി തയാറാണ്. ഇത്രയും സ്നേഹം തന്ന കമ്പനിയെയും സഹപ്രവർത്തകരെയും പിരിഞ്ഞ് 66ാം വയസ്സിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ സങ്കടമാണ് അനുഭവപ്പെടുന്നത്. നീണ്ട പ്രവാസത്തിനിടെ സ്വദേശികളും മലയാളികളുമടക്കം നിരവധിപേരുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ സാധിച്ചു. ഞായറാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്.
പരേതരായ കോയ - ഫാത്തിമ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് കുട്ടി. ഉമ്മയില്ലാത്ത വീട്ടിലേക്ക് പോകുന്നത് ആദ്യമായാണ് എന്ന സങ്കടത്തോടെയാണ് ഇത്തവണ നാട്ടിലേക്ക് തിരിക്കുന്നത്. അൽഐൻ സുന്നി സെന്ററിന്റെ സജീവ പ്രവർത്തകനായിരുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. അൽഐനിൽ മരണപ്പെടുന്നവരുടെ മയ്യിത്ത് കുളിപ്പിക്കുന്നതിലും ഇവിടെ ഖബറടക്കുന്നവരുടെ ജനാസ കർമങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. നാട്ടിലെത്തിയാലും ഇത്തരം സേവന പ്രവർത്തങ്ങളിൽ സജീവമാകാനാണ് മുഹമ്മദ് കുട്ടി ആഗ്രഹിക്കുന്നത്.
അൽഐൻ സുന്നി സെന്റർ, കെ.എം.സി.സി എന്നിവയടക്കം കൂട്ടായ്മകൾ മുഹമ്മദ് കുട്ടിക്ക് യാത്രയയപ്പ് നൽകി. സുഹറയാണ് ഭാര്യ. മുഹമ്മദ് ശരീഫ്(അബൂദബി), മുഹമ്മദ് ഷഫീഖ്(അൽഐൻ), വിദ്യാർഥിയായ മുഹമ്മദ് സിനാൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.