ദുബൈ: യു.എ.ഇയുടെ തദ്ദേശീയമായി നിർമിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹ ‘എം.ബി.ഇസെഡ്-സാറ്റ്’ ഒക്ടോബറിൽ വിക്ഷേപിക്കും. മേഖലയിലെ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഉപഗ്രഹമാണിത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ആദരവായാണ് ‘എം.ബി.ഇസെഡ്-സാറ്റ്’ എന്ന പേരിട്ടിരിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വിക്ഷേപണത്തിന് അംഗീകാരം നൽകിയിട്ടുള്ളത്. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയം സന്ദർശിച്ച ശൈഖ് ഹംദാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
ആഗോള ബഹിരാകാശ വ്യവസായത്തിലെ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. സ്പേസ് എക്സ് റോക്കറ്റിലാണ് വിക്ഷേപണം ആസൂത്രണം ചെയ്തിരിക്കുന്നത്. ‘എം.ബി.ഇസെഡ്-സാറ്റ്’ അടക്കമുള്ള പദ്ധതികളിലൂടെ ബഹിരാകാശ രംഗത്ത് അറബ് മേഖലയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള ബഹിരാകാശ നിലയത്തിന്റെ കഴിവിൽ ആത്മവിശ്വാസം വർധിക്കുകയാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. വിജയകരമായി വികസിച്ച ഉപഗ്രഹം അടുത്തഘട്ടത്തിൽ പാരിസ്ഥിതിക പരിശോധനക്ക് വിധേയമാക്കും. ബഹിരാകാശത്തെ സാഹചര്യത്തിൽ ഉപഗ്രഹത്തിന് പ്രതിരോധവും പ്രവർത്തനവും ഉറപ്പാക്കുന്നതിന് ഈ പരിശോധന നിർണായകമാണ്.
പാരിസ്ഥിതിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാലുടൻ അന്തിമ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. പൂർണമായും ഇമാറാത്തി എൻജിനീയർമാരുടെ സംഘം വികസിപ്പിച്ച് നിർമിച്ച ‘എം.ബി.ഇസെഡ്-സാറ്റ്’ സാങ്കേതിക രംഗത്തെ രാജ്യത്തിന്റെ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നതാണ്. യു.എ.ഇയുടെ സുസ്ഥിര ബഹിരാകാശ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ ഉപഗ്രഹത്തിന്റെ നിർമാണം പ്രധാന പങ്കുവഹിക്കും. മേഖലയിൽ ഇതുവരെ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും ശക്തമായ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ് ‘എം.ബി.ഇസെഡ്-സാറ്റ്’. ഇതുവഴി വ്യക്തതയോടെ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ പകർത്താനാകും. ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക് വാണിജ്യ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടും. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹം മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നാണ് പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.