ദുബൈ: ജബൽഅലി ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. പെർഫ്യൂം കമ്പനിയിലെ തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. തൊഴിലാളികളിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും പരിക്ക് ഗുരുതരമല്ലെന്നും എല്ലാവർക്കും ചികിത്സ ഉറപ്പുവരുത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ജബൽ അലി ടെക്നോളജി പാർക്കിലെ പെർഫ്യൂം ഫാക്ടറിയിലെ തൊഴിലാളികളെ ജബൽഅലിയിലെ താമസസ്ഥലത്ത് നിന്ന് ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി ബസിൽ കയറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
പരിക്കേറ്റവരെ ദുബൈ കോർപറേഷൻ ഓഫ് ആംബുലൻസ് സർവിസ് (ഡി.സി.എ.എസ്) വാഹനങ്ങളിലാണ് ഡി.ഐ.പിക്ക് സമീപത്തെ എൻ.എം.സി റോയൽ ആശുപത്രിയിലെത്തിച്ചത്. ട്രക്കും ബസും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നും 27 തൊഴിലാളികൾക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നും അപകടം നടന്ന സ്ഥലം സുരക്ഷിതമാക്കുന്നതിനും ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും ഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് പട്രോളിങ് സംഘത്തെ സ്ഥലത്തേക്ക് അയച്ചതായും ദുബൈ പൊലീസ് ട്രാഫിക് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.സ്ഥലം സന്ദർശിച്ച ട്രാഫിക് അധികൃതരും ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് തയാറാക്കി ദുബൈ ട്രാഫിക് പ്രോസിക്യൂഷന് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.