അബൂദബി: ഖാലിദിയയിലെ റസ്റ്റാറന്‍റിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ആശുപത്രികളിൽ സന്ദർശിച്ചു. നിരവധി ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നവരെ സന്ദർശിച്ച ഉദ്യോഗസ്ഥർ ഇവരുടെ ആരോഗ്യസ്ഥിതി ആരായുകയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കഅബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ആശുപത്രികളിലെത്തിയത്. ജീവനക്കാരുടെ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി സംഘത്തെ ബോധ്യപ്പെടുത്തി.
ഉയർന്ന ഉദ്യോഗസ്ഥരെത്തി ചികിൽസ അടക്കമുള്ള വിവരങ്ങൾ ആരാഞ്ഞതോടെ ഏറെ ആശ്വാസം തോന്നിയെന്ന് ആശുപത്രിയിൽ തുടരുന്ന മുഹമ്മദ് ജമീൽ മുഹമ്മദ് പറയുന്നു. പ്രവാസികളായ തങ്ങളെ എങ്ങനെയാണ് ഈ രാജ്യം തുല്യതയോടെ പരിഗണിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച ചികിൽസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ സന്ദർശം അപ്രതീക്ഷിതവും സുരക്ഷിതത്വം പകരുന്നതുമായിരുന്നുവെന്നും മലയാളിയായ അജീഷ് ബാലകൃഷ്ണൻ പറഞ്ഞു. മികച്ച പരിചരണത്തിലൂടെ താൻ അതിവേഗം സുഖംപ്രാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയടക്കം രണ്ടുപേരാണ് മരിച്ചത്. നിരവധി പേർ ഗുരുതരനിലയിൽ ചികിൽസയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.