ദുബൈ: കൈയിലൊരു ഹാർമോണിയം പെട്ടിയുമായി 22 വർഷം മുമ്പ് ദുബൈയിൽ വന്നിറങ്ങിയ ഗായകനാണ് മുസ്തഫ മാത്തോട്ടം. പ്രവാസികളുടെ ഗൃഹാതുരത്വത്തെ സംഗീതംകൊണ്ട് തൊട്ടുണർത്തിയ രണ്ടു പതിറ്റാണ്ടിനുശേഷം നാട്ടിലേക്ക് മടങ്ങുേമ്പാഴും അദ്ദേഹത്തിെൻറ സാമ്പാദ്യം ഈ ഹാർമോണിയംപെട്ടി മാത്രമാണ്. നാട്ടിലെത്തിയാൽ ഉപജീവനമാർഗമെന്താണെന്ന് ഒരു നിശ്ചയവുമില്ലെങ്കിലും സംഗീതത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കോഴിക്കോടിെൻറ മണ്ണിൽ പട്ടിണിയാവില്ലെന്ന ആത്മവിശ്വാസത്തിലാണ് മുസ്തഫ മടങ്ങുന്നത്.
22 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ജോലി എന്തായിരുന്നു എന്ന് ചോദിച്ചാൽ, മുസ്തഫ പറയും സംഗീതമാണ് എെൻറ ജോലിയെന്ന്. വേദികളിൽ പാട്ടുപാടിയും വീടുകളിലെത്തി ക്ലാസെടുത്തുമാണ് രണ്ടു പതിറ്റാണ്ട് ജീവിച്ചുപോന്നത്. വെറുമൊരു പാട്ടുകാരനല്ല മുസ്തഫ. ഹാർമോണിയം, ഗിത്താർ എന്നിവയിലെല്ലാം പ്രഗല്ഭനായ അദ്ദേഹം കുട്ടികൾക്ക് വാദ്യോപകരണങ്ങളുടെ ക്ലാസും എടുത്തിരുന്നു. പ്രവാസലോകത്ത് മാത്രം നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്. 14 വർഷമായി കോഴിക്കോട് സ്വദേശി മൊയ്തീനാണ് വിസ പുതുക്കിനൽകുന്നത്. ഇല്ലെങ്കിൽ പണ്ടേക്കുപണ്ടേ മടങ്ങേണ്ടി വരുമായിരുന്നുവെന്ന് മുസ്തഫ പറയുന്നു.
പ്രവാസം നൽകിയ സൗഹൃദങ്ങളാണ് ഏറ്റവും വലിയ സാമ്പാദ്യം. ഈ സൗഹൃദക്കൂട്ടത്തിെൻറ തണലിലാണ് വീട് പണിതതും മകളെ വിവാഹം ചെയ്തയച്ചതും. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിേക്കാടിയാണ് തന്നെ പ്രവാസലോകത്തിന് പരിചയപ്പെടുത്തിയതെന്ന് മുസ്തഫ പറയുന്നു. മുകേഷിെൻറയും ബാവുക്കയുടെയും ഗാനങ്ങളെല്ലാം മുസ്തഫക്ക് പ്രിയപ്പെട്ടതാണെങ്കിലും പ്രവാസികൾക്ക് കൂടുതൽ പ്രിയം ബാവുക്കയുടെ ഗാനങ്ങളോടാണ്. അതുകൊണ്ടുതന്നെ വേദികളിൽ കൂടുതലും മുഴങ്ങിക്കേട്ടത് ബാവുക്കയുടെ ഗാനമായിരുന്നു.
ചെറിയ പാട്ടുകാർപോലും യൂ ട്യൂബിൽ തിളങ്ങി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇക്കാലത്ത് സെൽഫ് മാർക്കറ്റിങ് അറിയാതെ പോയതാണ് മുസ്തഫയെ പട്ടിണിയിലാക്കിയത്. ആരോടും കണക്കുപറഞ്ഞ് തുക വാങ്ങിക്കില്ല. സ്റ്റേജുകളിൽ പാടുന്നതിനും ക്ലാസെടുക്കുന്നതിനും കിട്ടുന്ന നാണയത്തുട്ടുകളായിരുന്നു ആശ്രയം. 59ാം വയസ്സിൽ നാട്ടിലേക്ക് മടങ്ങുന്നതിെൻറ പ്രധാന കാരണം ആരോഗ്യപ്രശ്നങ്ങളാണ്. കോവിഡ് മൂലം പരിപാടികൾക്ക് കർട്ടൻ വീണതും വീടുകളിലെത്തി ക്ലാസെടുക്കാൻ കഴിയാത്തതും മുസ്തഫയെ വീണ്ടും കടക്കാരനാക്കി. ആരെങ്കിലുമൊക്കെ നൽകുന്ന പണമാണ് വാടക നൽകാൻ ആശ്രയം.
കീബോർഡ് ആർട്ടിസ്റ്റായാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് ഗസലിലേക്ക് ചുവടുമാറി. ഇപ്പോൾ കീ ബോർഡ് ഉപയോഗിക്കുന്നത് അപൂർവമാണ്. ഹാർമോണിയത്തിനോടാണ് പ്രണയം. അതിെൻറ സുഖം വേറെ സംഗീതോപകരണങ്ങൾക്ക് കിട്ടില്ലെന്നാണ് മുസ്തഫയുടെ അഭിപ്രായം. ആസ്വദിച്ച് പാടണമെങ്കിൽ ഹാർമോണിയംതന്നെ വേണം. ഹിന്ദുസ്ഥാനി സംഗീതത്തിെൻറ ആഴം അറിഞ്ഞയാളാണ്. കോഴിക്കോട്ടെത്തിയാലും സംഗീതലോകത്ത് സജീവമായി തുടരണമെന്നാണ് ആഗ്രഹം. പഴയ ചിന്ത ക്ലബിൽ വീണ്ടും ഒത്തുചേരണം. കുട്ടികൾക്ക് ക്ലാസെടുക്കണം. രണ്ടു പതിറ്റാണ്ട് പ്രവാസികളെ പാടിയുറക്കിയ ശബ്ദം കോഴിക്കോട്ടുകാരെ തേടി അവിടേക്കു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.