അബൂദബി: തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ സംഘടനകള്‍ക്ക് തെരഞ്ഞെടുപ്പ് ചൂട്. പുതിയ വര്‍ഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ആവേശം കൂടിയത്. അബൂദബി സാമൂഹിക വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് വിവിധ സംഘടന പ്രതിനിധികള്‍. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ തെരഞ്ഞെടുപ്പ് മെയ് 15ന് നടക്കും. 3ന് നടക്കേണ്ടിയിരുന്ന ഈ തെരഞ്ഞെടുപ്പ് ക്വാറം തികയാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റ് സ്ഥാനത്തുള്ള പി.ബാവ ഹാജി തന്നെയാണ് ഇത്തവണത്തെയും സ്ഥാനാര്‍ഥി.
ഈ മാസം 20ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ (കെ.എസ്.സി) പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. 9ന് പുതുക്കിയ വോട്ടര്‍ പട്ടിക പുറത്തിറക്കും. 11ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. മത്സരിക്കുന്നവര്‍ക്ക് അന്നുതന്നെ നാമനിര്‍ദേശ പത്രിക നല്‍കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 13 ആണ്. 17ന് സൂക്ഷ്മ പരിശോധന നടത്തി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വര്‍ഷങ്ങളായി ഐകകണ്ഠ്യേന നാമനിര്‍ദേശം ചെയ്യുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഒഴിവാകാറാണ് പതിവ്. ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.
അബൂദബി മലയാളി സമാജം തെരഞ്ഞെടുപ്പ് ഈ മാസം 31നകം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ (ഐ.എസ്.സി) തെരഞ്ഞെടുപ്പ് മെയ് 13ന് നടക്കും. ഏപ്രില്‍ 26ന് നടത്താന്‍ തീരുമാനിച്ചെങ്കിലും ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് 13ലേക്കു മാറ്റുകയായിരുന്നു. മുമ്പ് മാറ്റിവെച്ച തെരഞ്ഞെടുപ്പ് ക്വാറം തികഞ്ഞാലും ഇല്ലെങ്കിലും 13ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് 2 പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 4 പേരും മത്സര രംഗത്തുണ്ട്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് തെരഞ്ഞെടുപ്പ് 14നാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.