ചെറിയ പെരുന്നാളിന് മുന്നോടിയായി വിപണിയിലെ തിരക്ക്

ദുബൈ: പ്രതിസന്ധികളുടെ കാർമേഘക്കൂട്ടങ്ങൾക്കിടയിൽ പ്രത്യാശയുടെ ആഹ്ലാദം പകർന്ന് ചെറിയ പെരുന്നാൾ.വെല്ലുവിളികളെ മനോഹരമായി മറികടന്ന പൈതൃകമുള്ള ഇമാറാത്തിൽ പെരുന്നാൾ പൊലിമക്ക് ഇത്തവണയും ഒരു കുറവുമില്ല. ദിവസങ്ങൾക്ക് മുമ്പേ തന്നെ വിപണിയും വിനോദ കേന്ദ്രങ്ങളുമെല്ലാം ഈദിനെ വരവേൽക്കാനായി ഒരുങ്ങിയിരുന്നു. ഷോപ്പിങ് സീസൺ കൂടിയായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇയിലെ റീട്ടെയിൽ മേഖലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

രാജ്യത്തുടനീളമുള്ള റീട്ടെയിൽ മാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഉപഭോക്താക്കളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്കൂൾ അവധിക്കാലം കൂടിയായതിനാൽ മാളുകളിലെ കുടുംബ സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഭക്ഷണവസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവസ്തുക്കൾ, സമ്മാനങ്ങൾ എന്നിവക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. വ്യാപാരികൾ ഒരുക്കിയ പ്രത്യേക ഓഫറുകളും സീസണൽ ഡിസ്കൗണ്ടുകളും വിൽപന വർധിക്കാൻ സഹായിച്ചിട്ടുണ്ട്.

ഇ-കൊമേഴ്‌സ് മേഖലയും ഈ സമയത്ത് വളർച്ച കൈവരിച്ചു. വിലക്കുറവും മെച്ചപ്പെട്ട ഡെലിവറി സേവനങ്ങളും ഉപഭോക്താക്കളെ ഓൺലൈൻ ഷോപ്പിങ്ങിലേക്ക് കൂടുതൽ ആകർഷിച്ചതായി വിലയിരുത്തപ്പെടുന്നു. റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ പരിപാടികളും കുടുംബസൗഹൃദ സംഗമങ്ങളും കുട്ടികൾക്കായി പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

പെരുന്നാളിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും പഴങ്ങൾ, പച്ചക്കറികൾ, മാംസ ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിശോധനയും ക്ലിയറൻസും വേഗത്തിലാക്കാൻ പ്രത്യേക സാങ്കേതിക സൗകര്യങ്ങളും വിദഗ്ധ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.ഭക്ഷ്യസുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ കർശന പരിശോധനകളും ലാബ് പരിശോധനകളും തുടരുന്നതായും, നിയമങ്ങൾ പാലിക്കാത്ത കയറ്റുമതികൾ നിരസിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

വിപണിയിൽ സ്ഥിരതയും ആവശ്യത്തിന് സാധനങ്ങളും ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - eid al fitr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.