പുതിയ അധ്യയന വർഷം; ഒരുക്കങ്ങൾ ശക്തമാക്കി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബൈ: 2026-2027 അധ്യയന വർഷത്തിന്‍റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്കൂൾ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) വിപുലമായ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു. സ്കൂൾ ബസ് ഓപറേറ്റർമാർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ബസുകളുടെയും ജീവനക്കാരുടെയും പെർമിറ്റുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ആർ.ടി.എ സർക്കുലറുകൾ അയച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ദുബൈയിലെ സ്കൂളുകളിലും ബസുകളിലും 30 ദിവസം നീളുന്ന ശക്തമായ പരിശോധനാ കാമ്പയിനും അധികൃതർ ആരംഭിക്കും.

സ്കൂൾ ബസുകൾക്ക് പുറമെ രക്ഷിതാക്കൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി കെരീം, ഊബർ, ബോൾട്ട് തുടങ്ങിയ ഈ-ഹെയ്ൽ ലിമോസിൻ സേവനങ്ങളും ആർ.ടി.എ പ്രയോജനപ്പെടുത്തുന്നുണ്ട്. അൽ ബർശയിൽ യാങ്കോ ആപ്പ് വഴിയുള്ള ‘സ്കൂൾ റൈഡ് പൂളിങ്’ പദ്ധതിയും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്കായി നൽകുന്ന പ്രത്യേക ‘നോൽ കാർഡ്’ ഉപയോഗിച്ച് ദുബൈ മെട്രോ, ട്രാം, പബ്ലിക് ബസുകൾ എന്നിവയിൽ 50 ശതമാനം നിരക്കിളവും ആസ്വദിക്കാം.

തിരക്കേറിയ സ്കൂൾ സമയങ്ങളിൽ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി അൽ നഹ്ദ, മുഹൈസ്ന, അൽ ബർശ, അൽ ഖോസ്, ദുബൈ സിലിക്കൺ ഒയാസിസ്, അൽ ഗർഹൂദ് തുടങ്ങിയ പ്രധാന സ്കൂൾ മേഖലകളിൽ ആർ.ടി.എ ടാക്സികളുടെ ലഭ്യത വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന 30-ലധികം പബ്ലിക് ബസ് റൂട്ടുകളിൽ സർവീസിന്‍റെ എണ്ണവും കൂട്ടും. ഇത് വഴി കാത്തിരിപ്പ് സമയം കുറക്കാനും വിദ്യാർഥികളുടെ യാത്ര സുഗമമാക്കാനും സാധിക്കുമെന്ന് ആർ.ടി.എ അറിയിച്ചു.

വിദ്യാർഥികളുടെ സുരക്ഷക്കാണ് ആർ.ടി.എ എപ്പോഴും മുൻഗണന നൽകുന്നത്. ഇതിന്‍റെ ഭാഗമായി സ്കൂൾ ബസുകൾ, റൈഡ് പൂളിങ്, റൈഡ്-ഹെയ്ലിങ് സർവിസുകൾ എന്നിവയിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് കർശനമാക്കിയിട്ടുണ്ട്. സുരക്ഷിതവും വിശ്വസനീയവുമായ അധ്യയന വർഷാരംഭം ഉറപ്പാക്കാൻ എല്ലാ സ്കൂളുകളും ഓപറേറ്റർമാരും രക്ഷിതാക്കളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Dubai Roads and Transport Authority strengthens preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.