ദുബൈ: കോവിഡ്, ഇൻഫ്ലുവൻസ പ്രതിരോധ വാക്സിനുകൾ യു.എ.ഇയിലെ ഫാർമസികൾ വഴിയും വിതരണം തുടങ്ങുന്നു. ഇരുവാക്സിനുകളും ഉടൻ ഫാർമസികളിലെത്തുമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. താമസക്കാർക്ക് ഫാർമസികളിൽനിന്ന് വാക്സിനുകൾ വാങ്ങി സ്വയം ഉപയോഗിക്കാൻ കഴിയും. അതേസമയം, അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ചുവേണം ഉപയോഗിക്കാൻ. കോവിഡ്, ഇൻഫ്ലുവൻസ വാക്സിനുകൾ ഒന്നിച്ചെടുക്കാം. നേരത്തെ, ഒരു വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലേ അടുത്ത വാക്സിൻ എടുക്കാവൂവെന്ന് നിബന്ധനയുണ്ടായിരുന്നു.
ഇത് ഒഴിവാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിച്ചാണ് ഈ തീരുമാനം. കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാനും പ്രതിരോധ ശേഷി ഉറപ്പാക്കാനുമാണ് ഫാർമസികൾ വഴി വിതരണം നടത്തുന്നത്. തിരക്കുള്ള ജീവിതംമൂലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും ആശുപത്രികളിലേക്കും പോകാൻ സമയം ലഭിക്കാത്തവർക്ക് പുതിയ നടപടി ഏറെ ഉപകാരപ്രദമാകുമെന്ന് പൊതുജനാരോഗ്യ മേഖല അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാന്ത് പറഞ്ഞു. ഓരോ ഫാർമസിക്കനുസരിച്ച് നിരക്ക് ഈടാക്കും. അടുത്ത മാസത്തോടെ എല്ലാ എമിറേറ്റുകളിലെയും ഫാർമസികളിൽ വാക്സിൻ എത്തിക്കാനാണ് ശ്രമം. വാക്സിൻ വിതരണം ചെയ്യുന്ന ഫാർമസികൾ കൃത്യമായ മാനദണ്ഡം പാലിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.