ദുബൈ: പുതുതലമുറ അറബ് യുവത ജീവിക്കാൻ ആഗ്രഹിക്കുന്ന രാജ്യം യു.എ.ഇയെന്ന് സർവേ. അസ്ദ ബി.സി.ഡബ്ല്യൂ അറബ് യൂത്ത് സർവേയിലാണ് തുടർച്ചയായ പത്താം വർഷവും അറബ് യൂത്തിെൻറ സ്വപ്നരാജ്യമായി യു.എ.ഇയെ തിരഞ്ഞെടുത്തത്. പശ്ചിമേഷ്യയിലും വടക്കനാഫ്രിക്കയിലും പരന്നുകിടക്കുന്ന അറബ് രാജ്യങ്ങളിലെ 3400 യുവാക്കളിലാണ് സർവേ നടന്നത്. പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയോളം ജീവിക്കാൻ ആഗ്രഹിക്കുന്നത് യു.എ.ഇയിലാണ്. സർവേയിലെ 47 ശതമാനം പേരും യു.എ.ഇയെ ജീവിക്കാനാഗ്രഹിക്കുന്ന രാജ്യമായി തിരഞ്ഞെടുത്തപ്പോൾ, അമേരിക്ക 19 ശതമാനം പേരും കാനഡ 15 ശതമാനം പേരും കുടിയേറാൻ കൊതിക്കുന്നു. ഫ്രാൻസിൽ 13 ശതമാനം പേരും ജർമനിയിൽ 11 ശതമാനം പേരും താമസിക്കാൻ ആഗ്രഹിക്കുന്നു. സർവേഫലം ട്വിറ്ററിൽ പങ്കുവെച്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ എല്ലാവരുടെയും രാജ്യവും വീടുമാണെന്നും തങ്ങളുടെ അനുഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്നും സർവരോടും പോസിറ്റിവായ ബന്ധം തുടരുമെന്നും കുറിച്ചു. വിദ്യാസമ്പന്നർക്കും ഇടത്തരക്കാർക്കും തൊഴിലും മികച്ച ജീവിത സാഹചര്യവും ഒരുക്കാൻ കഴിയുന്നതാണ് അറബ് പുതുതലമുറയെ ഇമാറാത്തിലേക്ക് ആകർഷിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
സർവേയിൽ പങ്കെടുത്തവരിൽ സുഡാനിൽനിന്നും ഈജിപ്തിൽനിന്നുമുള്ളവരാണ് ഏറ്റവുമധികം യു.എ.ഇയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നത്. ഇറാഖ്, സൗദി, അൽജീരിയ, ലബനൻ എന്നിവിടങ്ങളിലുള്ളവരും ഏറെ ആഗ്രഹിക്കുന്നത് ഇമാറാത്തിെൻറ മണ്ണാണ്. സർവേയിൽ പങ്കെടുത്തവരിൽ 46 ശതമാനം പേർ തങ്ങളുടെ രാജ്യം യു.എ.ഇയെ അനുകരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജി.സി.സി രാജ്യങ്ങളിലെ യുവാക്കൾ വളരെ കുറച്ചുമാത്രമാണ് തങ്ങളുടെ രാജ്യം വിട്ട് കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവരെന്നും സർവേ വെളിപ്പെടുത്തുന്നു. യു.എ.ഇ യുവാക്കളിൽ മൂന്നു ശതമാനം പേർ മാത്രമാണ് കുടിയേറ്റം ആഗ്രഹിക്കുന്നവർ. സുഡാനി യുവാക്കളാണ് മേഖലയിൽ ഏറ്റവുമധികം രാജ്യംവിട്ട് ജീവിതം കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.