ദുബൈ മെട്രോ
ദുബൈ: ഏപ്രിൽ മാസത്തെ മഴയിൽ പ്രവർത്തനം അവതാളത്തിലായ ദുബൈ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളും പൂർവസ്ഥിതിയിലായി. പ്രവർത്തനം പുനരാരംഭിക്കാതിരുന്ന എനർജി സ്റ്റേഷനും ശനിയാഴ്ച രാവിലെ തുറന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നേരത്തെ മേയ് 28ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അറ്റകുറ്റപ്പണികളും പരിശോധനയും നേരത്തെ പൂർത്തീകരിച്ചതോടെയാണ് കഴിഞ്ഞ ദിവസം തുറന്നത്. ദുബൈ മെട്രോയുടെ ഓണ്‍പാസിവ്, ഇക്വിറ്റി, മശ്റഖ് സ്റ്റേഷനുകൾ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പ്രവർത്തനം പുനരാരംഭിച്ചിരുന്നു.
മഴക്കെടുതി ഒഴിഞ്ഞ് മെട്രോ സര്‍വിസ് അതിവേഗം പുനഃസ്ഥാപിച്ചെങ്കിലും നാലു സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഇറങ്ങാനോ കയറാനോ കഴിഞ്ഞിരുന്നില്ല. പകരം മറ്റു സ്റ്റേഷനുകളിൽ നിന്ന് ഇവിടേക്ക് ബസിൽ പകരം സംവിധാനം ഏർപ്പെടുത്തുകയായിരുന്നു. പ്രവർത്തനം മുടങ്ങിയ സ്റ്റേഷനുകളിൽ മുഴുവൻ സുരക്ഷ പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്.പൊതുജനങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രീതിയിലും മികച്ചതുമായ സർവിസ് ഉറപ്പുവരുത്തുന്ന രീതിയിൽ സ്റ്റേഷനുകൾ സജ്ജമാണെന്നും അധികൃതർ വെളിപ്പെടുത്തി. ആർ.ടി.എയും മറ്റു സംവിധാനങ്ങളും അറ്റകുറ്റപ്പണികളും മറ്റും വേഗത്തിൽ പൂർത്തിയാക്കിയതോടെയാണ് മെട്രോ സേവനം അതിവേഗം പുനരാരംഭിക്കാൻ സാധിച്ചിട്ടുള്ളത്. മെട്രോയുടെ ഓപറേഷനും അറ്റകുറ്റപ്പണികളും നിർവഹിക്കുന്ന കിയോലിസ്- മിസ്തുബ്ഷി ഹെവി ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് സ്റ്റേഷനുകൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ഓരോ സ്റ്റേഷനുകളിലും പ്രത്യേകമായ പരിശോധനകൾ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം ഡോറുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, മറ്റു സേവന സംവിധാനങ്ങൾ എന്നിവയുടെ പരിശോധനകൾ പ്രത്യേകമായി നടത്തിയിട്ടുണ്ട്. സ്റ്റേഷനുകളിൽ ട്രെയിൻ കടന്നുപോകുന്നതിന്റെ സമയക്രമവും മറ്റും ഉറപ്പുവരുത്താൻ യാത്രക്കാരില്ലാതെ ട്രയൽ റണ്ണുകളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.