അജ്മാന്‍: ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ അജ്മാനില്‍ നടന്നത് 620 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകള്‍. അജ്മാനിലെ ഡിപ്പാർട്മെന്റ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ 5428 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതായി റിപ്പോർട്ട് വെളിപ്പെടുത്തി. മൊത്തം മൂല്യം 620 കോടി ദിർഹമാണ്. 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.7 ശതമാനം വളർച്ച മേഖലയിൽ കൈവരിച്ചിട്ടുണ്ട്. മൊത്തം 4358 ഇടപാടുകളിൽനിന്ന് 418 കോടി ദിർഹത്തിൽ വ്യാപാരമാണ് കഴിഞ്ഞ കൊല്ലം നടന്നതെന്ന് അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ഡിപ്പാർട്മെന്‍റ് ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു.
അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണി മികച്ച വളർച്ചനിരക്ക് നേടിയെന്നും കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയെ അപേക്ഷിച്ച് ശ്രദ്ധേയമായ വീണ്ടെടുക്കൽ കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഭൂപടത്തിൽ വികസിത സ്ഥാനം ഉയർത്തുന്നതിൽ അജ്മാൻ എമിറേറ്റ് വിജയിച്ചിട്ടുണ്ടെന്നും അൽ മുഹൈരി ചൂണ്ടിക്കാട്ടി. എമിറേറ്റ്‌സ് സിറ്റി, അജ്മാൻ 1, ഹൊറൈസൺ ടവേഴ്‌സ് തുടങ്ങിയവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. കൂടാതെ പ്രദേശങ്ങളില്‍ 'അൽ-യാസ്മിൻ ഡിസ്ട്രിക്ട്' ലിസ്റ്റിൽ ഒന്നാമതെത്തിയതായും പിറകിലായി 'അൽ സഹിയ', 'മസ്ഫൗട്ട് 3' എന്നീ മേഖലകളാണെന്നും അൽ മുഹൈരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.