ദുബൈ: കോഴിക്കോട്ടെ എം.വി.ആര്‍ കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്്റ്റിറ്റ്യൂട്ട്് (എം.വി.ആര്‍.സി.സി.ആര്‍.ഐ) ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 350 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ആശുപത്രിയിലെ 30 ശതമാനം സൗകര്യങ്ങള്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനായി മാറ്റിവെക്കും.
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്‍െറ കീഴിലുള്ള കെയര്‍ ഫൗണ്ടേഷന്‍െറ ഉദ്യമമാണ് ആശുപത്രി. ചാത്തമംഗലത്തിനടുത്ത് ചൂലൂരില്‍ 20 ഏക്കറില്‍ ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാതരം ആളുകള്‍ക്കും താങ്ങാന്‍ കഴിയുന്ന നിരക്കിലായിരിക്കും ചികിത്സ ലഭ്യമാക്കുക. മലബാര്‍ മേഖലയിലെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകാന്‍ ലക്ഷ്യമിട്ടുള്ളതാണ് സംരംഭം.
അര്‍ബുദ ചികിത്സയില്‍ അമേരിക്കയിലെ കെന്നഡി കാന്‍സര്‍ സെന്‍ററിന്‍െറ നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി ഈ ആശുപത്രിയേയും ഗവേഷണസ്ഥാപനത്തേയും ഉയര്‍ത്തിക്കൊണ്ടുവരും. വെറും 14 മാസം കൊണ്ട് ആറു ലക്ഷം ചതുരശ്ര അടി കെട്ടിടം പൂര്‍ത്തിയാക്കാനായി. ഉദ്ഘാടന ദിവസം മുതല ഒ.പി.വിഭാഗം പ്രവര്‍ത്തിക്കും. ഏപ്രിലില്‍ പൂര്‍ണതോതില്‍ ആശുപത്രിയും ഗവേഷണ കേന്ദ്രവും പ്രവര്‍ത്തിക്കും.
എല്ലാ വര്‍ഷവും കേരളത്തില്‍ 60,000 അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് ഗുണമേന്മയുള്ള ചികിത്സ ലഭിക്കുന്നതെന്ന് മെഡിക്കല്‍ മേധാവി ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു. അമിത ചെലവും ആശുപത്രികളുടെ അഭാവവും ചികിത്സക്കായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നതുമാണ് രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഇതിനെല്ലാം പരിഹാരമായാണ് സഹകരണ മേഖലയില്‍ ഇങ്ങിനെയൊരു ഉദ്യമം തുടങ്ങുന്നത്.
സംസ്ഥാനത്തെമ്പാടുമുള്ള സഹകരണ ആശുപത്രികളുമായി സഹകരിച്ച് പഞ്ചായത്ത് തലത്തിലുള്ള രോഗികള്‍ക്ക് പോലും ചികിത്സ ലഭ്യമാക്കുന്നതിനായി ടെലിമെഡിസിന്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ എം.വി.ആര്‍.സി.സി.ആര്‍.ഐ ലക്ഷ്യമിടുന്നു. ഈ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കുള്ള പരിശീലനവും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും ലഭ്യമാക്കും.
അര്‍ബുദവുമായ ബന്ധപ്പെട്ട 30 വകുപ്പുകളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക. 65 ഡോക്ടര്‍മാരുണ്ടാകും. ഡിജിറ്റല്‍ മാമോഗ്രഫി, ഏറ്റവും കൃത്യമായ തോതിലുള്ള റേഡിയേഷന്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ലൈനാക്, റോബോട്ടിക് സര്‍ജറി പോലെയുള്ള ഏറ്റവും അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. 150 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ആശുപത്രിയില്‍ കേരളത്തില്‍ ത െആദ്യമായി മെഡിക്കല്‍ സൈക്ളോട്രോണ്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെയര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പി.കെ. മുഹമ്മദ് അജ്മല്‍, ഡയറക്ടര്‍ പി.എസ്. സുബില്‍, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.