ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് വരുന്ന അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി. പ്രവര്‍ത്തന നിലവാരം വിലയിരുത്തി അതിന്‍െറ അടിസ്ഥാനത്തില്‍ 2.4 മുതല്‍ 4.8 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാനാണ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡവലപ്മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി ദുബൈ സ്റ്റാറ്റിറ്റിക്സ് സെന്‍റര്‍ (ഡി.സി.എ) വാര്‍ഷിക വിദ്യാഭ്യാസ വില സൂചിക (ഇ.സി.ഐ) തയ്യാറാക്കിയിട്ടുണ്ട്. 2.4 ആണ് ഇ.സി.ഐ എങ്കിലും ഉന്നത നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ക്ക് ഇതിന്‍െറ ഇരട്ടി വരെ വര്‍ധിപ്പിക്കാന്‍ കെ.എച്ച്.ഡി.എ സൗകര്യം നല്‍കുന്നു. എന്നാല്‍ പുതിയ സ്വകാര്യ സ്കൂളുകള്‍ക്ക് പ്രവര്‍ത്തമാരംഭിച്ച് മുന്നു വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതിയില്ല.
ഉന്നത നിലവാരം പുലര്‍ത്തുന്ന (ഒൗട്ട്സ്റ്റാന്‍റിംങ്) സ്കൂളുകള്‍ക്ക് 4.8 ശതമാനം വരെ വര്‍ധിപ്പിക്കാമെങ്കില്‍ വളരെ നല്ല (വെരി ഗുഡ്) സ്കൂളുകള്‍ക്ക് 4.2 ശതമാനവും നല്ല (ഗുഡ്) സ്കൂളുകള്‍ക്ക് 3.6 ശതമാനവും സ്വീകാര്യം (അക്സപ്റ്റബിള്‍) , മോശം (വീക്ക്), ഏറെ മോശം (വെരി വീക്ക്) എന്നീ പട്ടികകളില്‍ പെടുന്ന സ്കൂളുകള്‍ക്ക് 2.4 ശതമാനവുമാണ് നിരക്കു വര്‍ധന അനുവദിക്കപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം 18 സ്കൂളുകളെയാണ് കെ.എച്ച്.ഡി.എ ഒൗട്ട്സ്റ്റാന്‍റിംങ് പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അധ്യാപകരുടെ ശമ്പളം, വാടക, അറ്റകുറ്റ പണികള്‍, വൈദ്യൂതി-വെള്ളക്കരം തുടങ്ങിയവ പരിഗണിച്ച് സ്കൂളിന്‍െറ നടത്തിപ്പ് ചെലവ് വിലയിരുത്തിയാണ് ഇ.സി.ഐ നിശ്ചയിക്കുന്നത്.
ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതോടെ ദുബൈയിലെ കുടുംബ ജീവിത ചെലവ് വീണ്ടും വര്‍ധിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നു തന്നെ ചെലവു താങ്ങാന്‍ കഴിയാതെ നിരവധി പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്കയച്ചിരുന്നു. സ്കൂള്‍ ഫീസ് ഇനിയും ഉയര്‍ന്നാല്‍ ഒന്നിലേറെ മക്കള്‍ പഠിക്കുന്ന വീടുകളിലെ ബജറ്റ് താളം തെറ്റും.
എന്നാല്‍ സ്കൂളുകളുടെയൂം രക്ഷിതാക്കളുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് ഫീസ് നിരക്ക് ക്രമീകരിക്കുന്നതെന്ന് കെ.എച്ച്.ഡി.എ ചീഫ് ഒഫ് റെഗുലേഷന്‍സ് മുഹമ്മദ് ദര്‍വീശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.