മനുഷ്യ ക്ളോണിങ്ങിനും ദയാവധത്തിനും പൂര്‍ണ നിരോധം

അബൂദബി: മനുഷ്യ ക്ളോണിങ്ങും ദയാവധവും പൂര്‍ണമായി നിരോധിച്ച് യു.എ.ഇയില്‍ പുതിയ നിയമം പാസാക്കി. രോഗിയുടെയോ ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിലും ഒരു കാരണവശാലും ദയാവധം അനുവദനീയമല്ളെന്ന് നിയമം പറയുന്നു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പുറപ്പെടുവിച്ച ചികിത്സാ ഉത്തരവാദിത്ത നിയമത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 
ശ്വസനപ്രക്രിയ പൂര്‍ണമായി നിലക്കുന്ന ശ്വാസകോശ സ്തംഭനം, രക്തചംക്രമണം പൂര്‍ണമായി തടസ്സപ്പെടുത്തുന്ന ഹൃദയസ്തംഭനം, തലച്ചോറിന്‍െറ പ്രവര്‍ത്തനങ്ങള്‍ തിരിച്ചെടുക്കാനാവാത്ത വിധമുള്ള മസ്തിഷ്ക മരണം എന്നിയ സംഭവിച്ചാലല്ലാതെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ രോഗയില്‍നിന്ന് മാറ്റുന്നതും വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായ പ്രകാരം ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി രോഗിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. ഇത്തരം കേസുകളില്‍ രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതം ആവശ്യമില്ല. എന്നാല്‍, ചികിത്സ കൊണ്ട് ഒരു ഫലമില്ളെങ്കിലും തനിക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വേണമെന്ന് രോഗി വ്യക്തമായി ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും അത് തടഞ്ഞുവെക്കാന്‍ പാടില്ല. നിയമലംഘകര്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷ അനുശാസിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തിലാവും.
ഭിന്നലിംഗക്കാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ
മനുഷ്യന്‍െറ ജനിതകപകര്‍പ്പ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്ളോണിങ്, മനുഷ്യ കോശങ്ങളുടെയും കലകളുടെയും പുനരുല്‍പാദനം എന്നിവയും നിയമം വിലക്കുന്നു. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസം തടവോ ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ദിര്‍ഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 
ഭിന്നലിംഗക്കാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിയമം അനുമതി നല്‍കി. മനുഷ്യ ശരീരത്തില്‍ കൃത്രിമ അവയവങ്ങള്‍ പിടിപ്പിക്കുന്നതിനും അനുവാദമുണ്ട്. 
ഗര്‍ഭഛിദ്രം അനിവാര്യ ഘട്ടത്തില്‍ മാത്രം
സ്വാഭാവിക രീതിയില്‍ കുഞ്ഞുങ്ങളുണ്ടാകാത്ത, നിയമപരമായി ദമ്പതികളായവര്‍ക്ക് വന്ധ്യതാ ചികിത്സ നടത്താമെന്നും കൃത്രിമ ബീജസങ്കലനം, ഐ.വി.എഫ് എന്നിവക്ക് വിധേയമാകാമെന്നും നിയമം പറയുന്നു. ചികിത്സ തുടങ്ങുന്നതിന് മുമ്പ് വൈദ്യസഹായത്തോടെയുള്ള ഗര്‍ഭധാരണത്തിന് സന്നദ്ധമാണെന്ന സമ്മതപത്രം ഒപ്പിട്ട് നല്‍കണം.
ദമ്പതികള്‍ക്ക് സന്താനനിയന്ത്രണം അനുവദിക്കുന്ന നിയമം ഗര്‍ഭധാരണ സമയ ആസൂത്രണം ദമ്പതികളുടെ സമ്മതത്തോടെ മാത്രമേ ആകാവൂ എന്ന് നിഷ്കര്‍ഷിക്കുന്നു. ഗര്‍ഭധാരണവും പ്രസവവും അമ്മയുടെ ജീവന് ഭീഷണിയാണെന്ന് മൂന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടാല്‍ മാത്രമേ ഗര്‍ഭധാരണം തടയാവൂ. കൂടാതെ ഗര്‍ഭധാരണം തടയുന്നതിന് ഭര്‍ത്താവിനെ അറിയിച്ചുകൊണ്ട് ഭാര്യ സമ്മതപത്രം എഴുതി നല്‍കുകയും വേണം. 
മാതാവിന്‍െറ ജീവന്‍ അപകടത്തിലാവുകയോ മറ്റു വിധത്തില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതാവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം ചെയ്യാവൂ. ഭ്രൂണത്തിന് പരിഹരിക്കാനാവാത്ത വിധമുള്ള വൈകല്യമുണ്ടെങ്കിലും ഗര്‍ഭഛിദ്രമാവാം. ഇക്കാരണത്താല്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ ഭ്രൂണത്തിന്‍െറ വൈകല്യം സ്ത്രീരോഗ വിദഗ്ധ ഡോക്ടര്‍, കുട്ടികളുടെ വിദഗ്ധ ഡോക്ടര്‍, മെഡിക്കല്‍ ഇമേജിങ് വിദഗ്ധര്‍ എന്നിവര്‍ മുഖേന തെളിയിക്കുകയും ഗര്‍ഭം 120 ദിവസത്തില്‍ കുറവായിരിക്കുകയും ഗര്‍ഭഛിദ്രത്തിന് ദമ്പതികള്‍ അപേക്ഷ നല്‍കുകയും ചെയ്യണം. 
നിര്‍ദേശം പാലിക്കാത്തവരുടെ ഉത്തരവാദിത്വം ഡോക്ടര്‍ക്കില്ല
വൈദ്യനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുകയോ ചെയ്തത് കാരണം രോഗിക്കുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് നിയമം ഡോക്ടര്‍മാരെ ഒഴിവാക്കി. അംഗീകൃത വൈദ്യ മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ചുള്ള ചികിത്സയും ചികിത്സാരീതികളുമാണ് നല്‍കിയതെങ്കില്‍ ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍നിന്ന് വിമുക്തരായിരിക്കും. 
പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ട അടിയന്തര ഘട്ടങ്ങളിലോ രോഗിക്ക് അനുമതി നല്‍കാന്‍ കഴിയാത്ത വിധമുള്ള സാഹച്യത്തിലോ അല്ലാതെ രോഗിയുടെ സമ്മതമില്ലാതെ ഡോക്ടര്‍മാര്‍ ചികിത്സിക്കരുത്. രോഗിയുടെ രഹസ്യങ്ങള്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തരുത്. 
രോഗിയുടെ സമ്മതത്തോടെയാണ് വെളിപ്പെടുത്തുന്നതെങ്കില്‍ അത് ഭര്‍ത്താവിന്‍െറയോ ഭാര്യയുടെയോ ഗുണത്തിനായിരിക്കണം. കുറ്റകൃത്യം തടയാനോ നീതിന്യായ അധികൃതര്‍ വിദഗ്ധ അഭിപ്രായം തേടിയാലോ ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ രഹസ്യം വെളിപ്പെടുത്താം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.