അബൂദബി: അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപബ്ളിക് ദിനത്തിലെ മുഖ്യാതിഥിയായ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള തയാറെടുപ്പുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബുവാരിദി എന്നിവരുമായി ചര്‍ച്ച നടത്തി.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
വ്യാഴാഴ്ച പ്രതിരോധ മന്ത്രാലയത്തിലായിരുന്നു പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബുവാരിദിയുമായുള്ള കൂടിക്കാഴ്ച. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോടൊപ്പം യു.എ.ഇ സന്ദര്‍ശനം നടത്തുന്ന എം.ജെ. അക്ബര്‍ ദുബൈയില്‍ നടന്ന ഇന്ത്യ-യു.എ.ഇ ഇകോണമി ഫോറത്തില്‍ മുഖ്യ പ്രഭാഷകനായിരുന്നു. നിതിന്‍ ഗഡ്കരിയും യു.എ.ഇ അടിസ്ഥാന വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് ആല്‍ നുഐമിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ഫോറം വ്യാഴാഴ്ച സമാപിച്ചു.
ഇരുപതാം നൂറ്റാണ്ടില്‍ യു.എ.ഇയുടെ വിശാല കാഴ്ചപ്പാടുള്ള നേതൃത്വം സ്വീകരിച്ച വികസന അജണ്ട ഇന്ത്യയും യു.എ.ഇയും 21ാം നൂറ്റാണ്ടിലെ മഹത്തായ വിജയം കൈവരിക്കാന്‍ ഉപയോഗിക്കണമെന്ന് ഗഡ്കരി ഫോറത്തെ അഭിസംബോധന ചെയ്ത സംസാരിക്കവേ പറഞ്ഞു. ഇന്ത്യയിലെ വിവിധ മേഖലകളില്‍ നേരിട്ട് വിദേശ നിക്ഷേപം നടത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.
ബിസിനസ് കാര്യങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്തുന്നതില്‍ നിലവിലെ ഇന്ത്യന്‍ സര്‍ക്കാറിനുള്ള സുതാര്യ നടപടികളും വേഗതയും അദ്ദേഹം വിശദീകരിച്ചു.
ദുബൈ ഇന്ത്യ ക്ളബില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.