അജ്മാന്‍: പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിന്‍െറ പുതിയ സ്കൂള്‍ അജ്മാനില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് സാരഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപിന്‍െറ നാലാമത്തെ സ്കൂള്‍ സംരംഭമാണിത്. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള അജ്മാനിലെ ആദ്യ സി.ബി.എസ്.ഇ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളും ഇതായിരിക്കുമെന്ന് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ റാശിദ് അല്‍ നുഐമി പറഞ്ഞു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യു.എ.ഇ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ തുടര്‍ച്ചയാണിത്. നേതൃത്വ രംഗത്തുള്ള സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തമായിരിക്കും സ്കൂളിന്‍െറ പ്രത്യേകത. നേച്ചര്‍ സ്കൂള്‍, സൈബര്‍ സ്കൂള്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സ്കൂള്‍, ലാംഗ്വേജ് സ്കൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്ഥാപനമായിരിക്കും ഇത്. അഞ്ചാം ക്ളാസ് മുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ച് വിദ്യാഭ്യാസം നല്‍കുന്ന യു.എ.ഇ നിയമത്തിലെ സാധ്യതയെ ഉപയോഗപ്പെടുത്തിയാണ് ഗേള്‍സ് സ്കൂള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സി.ടി. ശംസു സമാന്‍ പറഞ്ഞു.
നാലാം ക്ളാസ് വരെ ആണ്‍കുട്ടികള്‍ക്കും പ്രവേശമുണ്ടാകും. അഞ്ചാം ക്ളാസിലേക്ക് ഹാബിറ്റാറ്റിന്‍െറ മറ്റൊരു സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കും. സീറ്റുകള്‍ ലഭ്യമാണെങ്കില്‍ മറ്റ് ഹാബിറ്റാറ്റ് സ്കൂളുകളില്‍ നിന്ന് ഗേള്‍സ് സ്കൂളിലേക്ക് പെണ്‍കുട്ടികള്‍ക്ക് മാറ്റം വാങ്ങാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
അജ്മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡരികിലാണ് പുതിയ കാമ്പസ്. 120 ദിവസം കൊണ്ട് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ പ്രവേശ പ്രക്രിയ തുടങ്ങും. 2017 ഏപ്രിലില്‍ സ്കൂളിന്‍െറ പ്രവര്‍ത്തനം തുടങ്ങും. അജ്മാന്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂള്‍, ഉമ്മുല്‍ഖുവൈന്‍ ഹാബിറ്റാറ്റ് സ്കൂള്‍ എന്നിവ ഇപ്പോള്‍ ഗ്രൂപ്പിന് കീഴിലുണ്ട്. അക്കാദമിക് ഡയറക്ടര്‍ സി.ടി. ആദില്‍, അക്കാദമിക് ഡീന്‍ വസിം യൂസുഫ് ഭട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.