അബൂദബി: 2019ലെ സ്പെഷ്യല്‍ ഒളിമ്പിക്സിന് അബൂദബി വേദിയാവും. ചരിത്രത്തിലാദ്യമായാണ് പശ്ചിമേഷ്യ ഈ മേളക്ക് വേദിയാവുന്നത്. ബുധനാഴ്ച വാഷിങ്്ടനില്‍ നടന്ന അന്താരാഷ്ട്ര ഡയറക്ടര്‍ബോര്‍ഡ് യോഗത്തിന്‍െറതാണ് തീരുമാനം.
നേരത്തേ യു.എ.ഇ സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയ ബോര്‍ഡ് സമിതി ഇവിടുത്തെ സൗകര്യങ്ങളില്‍ സന്തുഷ്ടി രേഖപ്പെടുത്തിയിരുന്നു. ഭിന്നശേഷിയുള്ള മനുഷ്യരെ മുഖ്യധാരയില്‍ ഉള്‍ക്കൊള്ളാന്‍ രാജ്യം പുലര്‍ത്തിവരുന്ന നിഷ്കര്‍ഷതകളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മാനവിക കായിക മേള എന്നറിയപ്പെടുന്ന സ്പെഷ്യല്‍ ഒളിമ്പിക്സിന്‍െറ ആതിഥേയരാവാന്‍ യു.എ.ഇയെ തെരഞ്ഞെടുത്ത വിവരം ബോര്‍ഡ് പ്രഖ്യാപിച്ചത്. തിളക്കമാര്‍ന്ന ഈ നേട്ടം രാജ്യത്തിന്‍െറ മാനവിക മൂല്യങ്ങളോടും യുവതയോടും യു.എ.ഇയുടെ ശേഷികളെക്കുറിച്ചും ലോകം പുലര്‍ത്തുന്ന ആത്മവിശ്വാസം വ്യക്തമാക്കുന്നതാണെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.
സ്പെഷ്യല്‍ ഒളിമ്പിക്സ് പ്രസ്ഥാനത്തിനും പശ്ചിമേഷ്യക്കും വിപ്ളവകരമായ ഒരു തുടക്കമാവും അബുദാബിയിലെ വേദിയെന്ന് കമ്മിറ്റി ചെയര്‍മാന്‍ തിമോത്തി ഷ്രിവെര്‍ പറഞ്ഞു. എല്ലാ ഭിന്നതകളെയും മായ്ച്ചുകളഞ്ഞ് മനുഷ്യരുടെ കഴിവുകളെ പ്രദര്‍ശിപ്പിക്കാനുതകുന്ന മേളക്ക് വേദിയാക്കാന്‍ അബൂദബിയെക്കാള്‍ നല്ളൊരു വേദി ഇല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്സിന്‍െറ തീയതിയും സ്റ്റേഡിയങ്ങളും സംബന്ധിച്ച പ്രഖ്യാപനം പിന്നീടുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.