മഫ്റഖ്- ഗുവൈഫാത്ത് ഹൈവേ നിര്‍മാണം പുരോഗമിക്കുന്നു; 59 ശതമാനം പൂര്‍ത്തിയായി

അബൂദബി: 530 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന മഫ്റഖ്- ഗുവൈഫാത്ത് ഹൈവേയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. 2017 മധ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണം നടക്കുന്നത്. ഹൈവേയുടെ 59 ശതമാനം പണികളും പൂര്‍ത്തിയായി കഴിഞ്ഞതായി അബൂദബി ജനറല്‍ സര്‍വീസസ് കമ്പനി (മുസാനദ) അറിയിച്ചു.  
മുനിസിപ്പല്‍ കാര്യ-ഗതാഗത വകുപ്പുമായി സഹകരിച്ച് നിര്‍മിക്കുന്ന ഹൈവേ വഴി പശ്ചിമ മേഖലയിലെ നഗരങ്ങളിലേക്ക് റോഡ് മാര്‍ഗം വാണിജ്യ ഗതാഗതം കൂടുതല്‍ സാധിക്കും.  17 പുതിയ മുകളില്‍ കൂടിയുള്ള ഇന്‍റര്‍ചേഞ്ചുകള്‍ക്കൊപ്പം മഫ്റഖ്, ഹമീം, അബു അല്‍ അബ്യാദ്, മദീനത്ത് സായിദ് എന്നിവിടങ്ങളിലെ ഇന്‍റര്‍ചേഞ്ചുകള്‍ നവീകരിക്കുകയും ചെയ്യുന്നുണ്ട്. മൊത്തം 246 കിലോമീറ്ററിലാണ് റോഡ് നിര്‍മിക്കുന്നത്. മഫ്റഖില്‍ നിന്ന് റുവൈസ് വ്യാവസായിക കേന്ദ്രം വഴി സൗദി അറേബ്യയിലെ അതിര്‍ത്തിയായ ഗുവൈഫാത്ത് വരെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുസാനദ ആക്ടിങ് റോഡ്സ് ഡയറക്ടര്‍ ഹംദാന്‍ അഹമ്മദ് അല്‍ മസ്റൂയി പറഞ്ഞു.  രണ്ട് വശങ്ങളിലേക്കും പുതിയ ലൈനുകള്‍ നിര്‍മിക്കുന്നുണ്ട്. മഫ്റഖ് മുതല്‍ ബൈനൂന ഫോറസ്റ്റ് വരെയുള്ള 182 കിലോമീറ്ററില്‍ രണ്ട് മുതല്‍ നാല് വരെ വരികളാണ് നിര്‍മിക്കുന്നത്. ബറക്ക മുതല്‍ ഗുവൈഫാത്ത് വരെയുള്ള 46 കിലോമീറ്ററില്‍ രണ്ട്- മൂന്ന് വരികള്‍ വീതമാണ് നിര്‍മിക്കുന്നത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.