ദുബൈ: ലോകത്ത് ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിനായി ദുബൈയില്‍ ഇത്തവണയും മഹാരുദ്ര യാഗം നടത്തി. മഹാ ശിവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി ദുബൈ പ്രദോഷം സംഘമാണ് ലോക ജനതയുടെ നന്മ ലക്ഷ്യംവെച്ച് യാഗം നടത്തിയത്. തുടര്‍ച്ചയായി ഇത് ആറാം വര്‍ഷമാണ് പ്രദോഷം വ്യത്യസ്ത ഉദ്ദേശ ലബ്ദിക്കായി യാഗം നടത്തുന്നത്.
അല്‍ ബര്‍ഷയിലെ ജെ.എസ്.എസ് സ്കൂളില്‍ നടന്ന യാഗത്തില്‍ വിവിധ എമിരേറ്റുകളില്‍ നിന്നായി 1500 ല്‍ പരം ഭക്തര്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. യു.എ.ഇക്ക് പുറമെ ഖത്തര്‍ ,ഒമാന്‍, ബഹറൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഭക്തരും പങ്കെടുത്തു.
ചെന്നൈ മൈലാപൂരിലെ കപലീശ്വരര്‍ ക്ഷേത്രത്തിന്‍റെ പ്രതീകം വേദിയില്‍ സജ്ജീകരിച്ചായിരുന്നു ഭക്തര്‍ യാഗത്തിന് അണിനിരന്നത്.
യു.എ.ഇയില്‍ തന്നെയുള്ള 121 ഋത്വിക്കുകളും ആചാര്യന്മാരും യാഗത്തിന് നേതൃത്വം നല്‍കി.
പുലര്‍ച്ചെ നാല് മണിക്ക് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് രുദ്ര ജപം ,രുദ്രാപിഷേകം , പൂര്‍ണാഹുതി , വശോദര ,കലാശാഭിഷേകം,പൂജ, മഹാന്യാസം തുടങ്ങിയ യാഗങ്ങളും നടന്നു. വേദിയില്‍ തയ്യാറാക്കിയ മഹാപ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്തു. എല്ലാ വര്‍ഷവും പ്രത്യേക ആരാധനാ പ്രമേയം യാഗത്തിന്‍െറ ഭാഗമായി സജ്ജീകരിക്കാരുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ കൈലാസ ഭഗവാന്‍െറ വമ്പന്‍ ശ്ചായചിത്രവും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്‍െറ മാതൃക ഒരുക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ലാണ് ദുബൈ പ്രദോഷം നിലവില്‍ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.