അബൂദബി: പ്രവാസി മലയാളിയുടെ ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള ബാങ്ക് അക്കൗണ്ട് മുന്നറിയിപ്പില്ലാതെ മരവിപ്പിച്ചതായി പരാതി. അക്കൗണ്ടില്‍ 75,000 രൂപയിലധികം ഉണ്ടായിരിക്കെയാണ് മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ അബൂദബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തിരൂര്‍ സ്വദേശി കെ. ബാവ പ്രയാസത്തിലായി. ഭൂമി വാങ്ങുന്നതിനായി ബാങ്കില്‍ നിന്ന് പൈസ പിന്‍വലിക്കാന്‍ നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് അക്കൗണ്ട് മരവിപ്പിച്ചത് അറിഞ്ഞത്. ഇതോടെ ഭൂമിയുടെ രജിസ്ട്രേഷനും മാറ്റിവെക്കേണ്ടി വന്നു. 2001ലാണ് പ്രമുഖ ബാങ്കിന്‍െറ തിരൂര്‍ ശാഖയില്‍ ബാവ എന്‍.ആര്‍.ഐ അക്കൗണ്ട് ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തോളം മുമ്പ് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചിരുന്നു.
പിന്നീട് കാര്യമായ ഇടപാടുകള്‍ ഒന്നും നടത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ചക്കുമായി ബാങ്കിലത്തെിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ചത് അറിഞ്ഞത്. വര്‍ഷങ്ങളായി അക്കൗണ്ടില്‍ ഇടപാട് നടത്താത്തതിനാലാണ് മരവിപ്പിച്ചതെന്നാണ് ബാങ്ക് മാനേജര്‍ വ്യക്തമാക്കിയതെന്ന് ബാവ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ആഘോഷ അവസരങ്ങളിലും മറ്റും ബാങ്കിന്‍െറ ആശംസകള്‍ എല്ലാം വന്നുകൊണ്ടിരുന്നു. എന്നാല്‍, അക്കൗണ്ട് മരവിപ്പിക്കുന്നത് മാത്രം അറിയിച്ചില്ളെന്ന് ബാവ പറയുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ വ്യക്തമായ മറുപടിയും നല്‍കിയില്ല. അക്കൗണ്ടില്‍ 70000 രൂപക്ക് മുകളില്‍ ഉണ്ടായിട്ടും ഒരു കത്ത് പോലും അയക്കാതെയാണ് മരവിപ്പിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് മൂലം ചെക്ക് മടങ്ങിയതോടെ ഭൂമി രജിസ്ട്രേഷന്‍ മുടങ്ങിയത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചതായി ബാവ പറഞ്ഞു. ബാങ്കുകാരെ നിരന്തരം ബന്ധപ്പെട്ടപ്പോള്‍ പുനരുജ്ജീവിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി പാസ്പോര്‍ട്ടിന്‍െറയും മറ്റും പകര്‍പ്പ് നല്‍കാന്‍ ബാങ്ക് നിര്‍ദേശിച്ചിണ്ട്. തനിക്കുണ്ടായ മാനസിക- സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരം തേടി നിയമ നടപടി സ്വീകരിക്കുമെന്നും ബാവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.