നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്  സമയപരിധി ഇന്ന് അവസാനിക്കും

ദുബൈ: ദുബൈയില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ഇന്‍ഷുറന്‍സ് ഇല്ലാത്ത ദുബൈ വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പിഴ ചുമത്തും. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ ഈ വര്‍ഷം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. 
മൂന്ന് ഘട്ടങ്ങളായാണ് ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ 1000ന് മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. 
തുടര്‍ന്ന് 100 മുതല്‍ 999 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ക്ക്. 100ല്‍ താഴെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകുന്ന മൂന്നാംഘട്ട സമയപരിധിയാണ് വ്യാഴാഴ്ച അവസാനിക്കുന്നത്. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കമ്പനികളും തൊഴിലുടമകളുമാണ് വഹിക്കേണ്ടത്. എന്നാല്‍ കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്പോണ്‍സറായ കുടുംബനാഥാന്‍ നല്‍കണം. 550 മുതല്‍ 700 ദിര്‍ഹം വരെയാണ് അടിസ്ഥാന ഇന്‍ഷുറന്‍സ് പ്രീമിയം. 
ഒന്നര ലക്ഷം ദിര്‍ഹം വരെയുള്ള ചികിത്സക്ക് അര്‍ഹതയുണ്ടാകും. ദുബൈയിലെ മൊത്തം ജനസംഖ്യയുടെ 75 ശതമാനം ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിധിയിലുണ്ട്. അവസാനഘട്ടം പൂര്‍ത്തിയാകുന്നതോടെ 95 ശതമാനം പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയാകും. താമസ- കുടിയേറ്റ വകുപ്പുമായി ഇന്‍ഷുറന്‍സ് സേവനം ബന്ധപ്പെടുത്തുന്നതിനാല്‍ പോളിസി ഇല്ലാത്തവര്‍ക്ക് പുതിയ വിസ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല. 
ഇന്‍ഷുറന്‍സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.isahd.ae എന്ന വെബ്സൈറ്റില്‍ ലഭിക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.