??? ?????? ???????????????? ?????

‘ദി ടവര്‍’ നിര്‍മാണം: പ്രാരംഭ പരിശോധനകള്‍ക്ക് തുടക്കം

ദുബൈ: റാസല്‍ഖോറിന് സമീപം ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ‘ദി ടവര്‍’ എന്ന കെട്ടിടത്തിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പരിശോധനകള്‍ക്ക് തുടക്കമായി. ശക്തമായി അടിക്കുന്ന കാറ്റ് കെട്ടിടത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് പൂര്‍ത്തിയായതായി നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരം കൂടിയ കെട്ടിടമാണ് ‘ദി ടവര്‍’ എന്ന പേരില്‍ നിര്‍മിക്കാനൊരുങ്ങുന്നത്.
ഉയരം കൂടിയ കെട്ടിടങ്ങളെ സംബന്ധിച്ചിടത്തോളം വിന്‍ഡ് ടണല്‍ ടെസ്റ്റ് അതിപ്രധാനമാണ്. കെട്ടിടത്തിന്‍െറ നിര്‍മാണ വേളയില്‍ ശക്തമായി അടിക്കുന്ന കാറ്റ് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. പരിശോധനാ ഫലത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും കെട്ടിടത്തിന്‍െറ ഉയരവും അന്തിമ രൂപകല്‍പനയും തീരുമാനിക്കുക. 12 വിവിധതരം പരിശോധനകളാണ് ‘ദി ടവറു’മായി ബന്ധപ്പെട്ട് നടത്തിയത്. കെട്ടിടത്തിന് ഉന്നത ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പരിശോധനകളുടെ ലക്ഷ്യം.
നിരവധി കേബ്ളുകളിലൂടെ കെട്ടിടത്തെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക തരത്തിലുള്ള രൂപകല്‍പനയാണ് കെട്ടിടത്തിന്‍േറത്. അതിനാല്‍ ഇത്തരത്തിലുള്ള പരിശോധനയും ലോകത്ത് ആദ്യമായാണ് നടക്കുന്നത്. ലോകത്തെ പ്രശസ്തമായ രണ്ട് കമ്പനികളാണ് വിന്‍ഡ് ടണല്‍ ടെസ്റ്റിങ് നടത്തിയതെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു. എന്‍ജിനിയറിങ് രംഗത്തെ വിസ്മയമായിരിക്കും പദ്ധതി. ദുബൈ ക്രീക്ക് ഹാര്‍ബറിന് തിലകക്കുറിയായി മാറുന്ന കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
നിര്‍മാണത്തിനുള്ള വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നത് മുതല്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വരെ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്ന് കെട്ടിടം രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്റ്റ് സാന്‍റിയാഗോ കലാവട്ര പറഞ്ഞു. ഭൂകമ്പത്തെ പ്രതിരോധിക്കുന്നതും ദുബൈയിലെ കാലാവസ്ഥക്ക് ഇണങ്ങുന്ന തരത്തിലുമായിരിക്കും കെട്ടിടമെന്ന് അദ്ദേഹം വിശദീകരിച്ചു.
ദുബൈ ക്രീക്കിനരികില്‍ ആറ് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ‘ദി ടവര്‍’ കെട്ടിടവും അനുബന്ധ പദ്ധതികളും വിഭാവനം ചെയ്യുന്നത്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് 10 മിനിറ്റ് മാത്രം അകലെയാണ് പദ്ധതി പ്രദേശം. റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തിന് സമീപമാണെന്നതും പ്രത്യേകതയാണ്.
നിരവധി പ്രത്യേകതകളുള്ളതായിരിക്കും കെട്ടിടമെന്ന് ഇമാര്‍ നേരത്തെ അറിയിച്ചിരുന്നു. വിടര്‍ന്നുവരുന്ന ലില്ലി പൂവിന്‍െറ രൂപമായിരിക്കും കെട്ടിടത്തിന്. ബാബിലോണിലെ ഹാങിങ് ഗാര്‍ഡനെ അനുസ്മരിപ്പിക്കുന്ന പൂന്തോട്ടവും ദുബൈ നഗരത്തിന്‍െറ മനോഹര ദൃശ്യം ആസ്വദിക്കാന്‍ കഴിയുന്ന പിന്നാക്കിള്‍ റൂമും കെട്ടിടത്തിലുണ്ടാകും. കറങ്ങുന്ന ബാല്‍ക്കണികളാണ് മറ്റൊരു ആകര്‍ഷണം. കെട്ടിടത്തോടനുബന്ധിച്ച് താമസ കേന്ദ്രങ്ങളും ഹോട്ടലുകളും റീട്ടെയില്‍ ഷോപ്പുകളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.