അജ്മാന്‍: 2006ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന കോലളമ്പ് നിക്ഷേപ തട്ടിപ്പ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിടുന്നുവെന്ന വാര്‍ത്ത നിക്ഷേപകരായ പ്രവാസികളില്‍ പ്രതീക്ഷയുണര്‍ത്തുന്നു. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്നും വിദേശത്ത് നിന്നുമായി 2400 കോടി രൂപയോളം തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടത്തെിയ കേസാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ കാര്യമായ അന്വേഷണം നടക്കേണ്ടതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് ഏറ്റെടുക്കേണ്ടതുണ്ട്്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിക്ഷേപ തട്ടിപ്പിന്‍െറ യഥാര്‍ഥ ചിത്രം അന്വേഷണ സംഘത്തില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബൈ സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് തട്ടിപ്പിനിരയായ വ്യക്തികള്‍ പരാതി നല്‍കിയിരുന്നു. 100 കോടിയോളം പദ്ധതിയില്‍ നിക്ഷേപിച്ച അബ്ദുല്‍ റസാഖ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിച്ച വേളയില്‍ നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കാന്‍ പോകുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതിന്‍െറ മറവിലാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. കേസിന്‍െറ ഇതുവരെയുള്ള പുരോഗതി, കേസിലുള്‍പ്പെട്ടവരുടെ വിവരം, എവിടെയെല്ലാം എത്ര കോടിയുടെ ആസ്തി നിലവിലുണ്ട്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്‍െറ വിശദാംശം എന്നിവയെല്ലാം കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയില്‍ വരും. കേസില്‍ ഇതുവരെ 10ഓളം പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ക്രയവിക്രയങ്ങള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുമുണ്ട് .
മുമ്പ് വളാഞ്ചേരി സ്വദേശി ഖലീല്‍ റഹ്മാന്‍ നല്‍കിയ കേസില്‍ ദുബൈ കോടതി മുഖ്യപ്രതി സക്കീര്‍ ഹുസൈന് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നുവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് തട്ടിപ്പില്‍ 10 കോടി രൂപയോളം നഷ്ടപ്പെട്ട ഖലീല്‍ റഹ്മാന്‍, സഹോദരന്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.