ഗാര്‍ഹിക തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

അബൂദബി: ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഗാര്‍ഹിക ജോലിക്കാര്‍ക്ക് വേണ്ടി സ്പോണ്‍സര്‍മാര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. സ്വദേശികള്‍ക്കു മാത്രമല്ല വിദേശികള്‍ക്കും തങ്ങളുടെ ഗാര്‍ഹിക ജീവനക്കാരെ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. എ.എക്സ്.എ ഗ്രീന്‍ ക്രസന്‍റ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതരുമായി ചേര്‍ന്ന് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 
നിര്‍ബന്ധിത സ്വഭാവമില്ലാത്ത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18നും 64നും ഇടയില്‍ പ്രായമുള്ള ആയമാര്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരെയാണ് ചേര്‍ക്കാന്‍ സാധിക്കുക. 100 ദിര്‍ഹം മുതല്‍ വാര്‍ഷിക പ്രീമിയമുള്ള പദ്ധതിയില്‍ ചേര്‍ത്തിയ ജോലിക്കാര്‍ മരിക്കുകയോ ഒളിച്ചോടുകയോ റെസിഡന്‍റ് പെര്‍മിറ്റ് ലഭിക്കാത്ത വിധം ആരോഗ്യസ്ഥിതി മോശമായിരിക്കുകയോ ചെയ്താല്‍ സ്പോണ്‍സര്‍ നിര്‍വഹിക്കേണ്ടുന്ന നടപടിക്രമങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി പൂര്‍ത്തിയാക്കുകയും സ്പോണ്‍സര്‍ക്ക് 5000 ദിര്‍ഹം നല്‍കുകയും ചെയ്യും. തൊഴിലാളികള്‍ക്ക് 100 ദിര്‍ഹം സ്വന്തം നിലയില്‍ അധിക പ്രീമിയം അടച്ച് കൂടുതല്‍ ആനുകൂല്യം നേടുകയും ചെയ്യാം. 
ഇങ്ങനെ അധിക പ്രീമിയം അടച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കാലയളവില്‍ മരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കുടുംബത്തിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം  ലഭിക്കും. 
ഏറെ സവിശേഷതകള്‍ നിറഞ്ഞ പദ്ധതി, യു.എ.ഇ സര്‍ക്കാറിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഭാഗമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2017 ദാനവര്‍ഷമായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചതും പദ്ധതിക്ക് പ്രചോദനമാണെന്ന് ബന്ധപ്പെട്ടവര്‍  പറഞ്ഞു. എല്ലാവര്‍ക്കും ആഹ്ളാദം ഉറപ്പാക്കാനും സാമൂഹിക ഉത്തരവാദിത്തം നടപ്പാക്കാനുമുള്ള മറ്റൊരു യത്നം കൂടിയാണിത്. നിയമപ്രകാരം ഗാര്‍ഹിക വിസയില്‍ വന്നവര്‍ക്കു മാത്രമായിരിക്കും പദ്ധതിയുടെ പ്രയോജനം.  സമൂഹത്തിന് ക്രിയാത്മക സന്ദേശം നല്‍കാന്‍ പദ്ധതി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചു.
എ.എക്സ്.എ ഗ്രീന്‍ ക്രസന്‍റ് എന്ന സ്ഥാപനത്തെയാണ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തതെന്നും വിശദമായ പരിശോധനയിലൂടെയാണ് കമ്പനിക്ക് ചുമതല കൈമാറാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര മന്ത്രാലയം പൗരത്വ-താമസകാര്യ വക്താവ് ബ്രിഗേഡിയര്‍ ഡോ. റാശിദ് സുല്‍ത്താന്‍ ആല്‍ ഹദ്ര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
സര്‍ക്കാറുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് എ.എക്സ്.എ ഗ്രീന്‍ ക്രസന്‍റ് കമ്പനി മേധാവി ഡോ. അബ്ദുല്‍ കരീം അല്‍ സറൂനി പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.