????? ???????????? ??????? ??????? ???????? ????????? ?????? ????????? ??????????? ????? ????????

ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഇന്ന് പുതിയ ചരിതം കുറിക്കും

ഷാര്‍ജ: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടം  ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്‍െറ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലാകും. 1979ല്‍ വാടകക്കെട്ടിടത്തില്‍ 40 കുട്ടികളുമായി തുടങ്ങിയ സ്കൂള്‍ ഇന്ന് അഞ്ച് കൂറ്റന്‍ ബ്ളോക്കുകളിലായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് വിദ്യ പകരുന്നത്. കൂടുതലും മലയാളികള്‍ തന്നെ.  വൈകിട്ട് 4.30ന് ജുവൈസയിലെ പുതിയ സ്കൂള്‍ അങ്കണത്തില്‍ നാട മുറിച്ച് മുഖ്യമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഇതോടനുബന്ധിച്ച ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വന്‍തോതില്‍  പ്രവാസി മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
ഇന്ത്യാ അറബ് സൗഹൃദം പ്രോത്സാഹിപ്പിക്കുക, ഇന്ത്യക്കാരുടെ മക്കള്‍ക്ക് വിദ്യഭ്യാസ,സാമൂഹിക-സാംസ്കാരിക ഉന്നമനത്തിന് സൗകര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 1979 മാര്‍ച്ച് 15നാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവത്കരിക്കുന്നത്. അധികം വൈകാതെ അസോസിഷേയന്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയത് ഒരു വാടക വില്ലയിലായിരുന്നു. 40കുട്ടികളും സ്റ്റാഫും മാത്രം. ദുബൈ,ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ,ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ കുട്ടികള്‍ക്ക് ആശ്രയമായിരുന്ന സ്കൂള്‍ നിലവിലെ കാമ്പസിലേക് മാറുന്നത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഭൂമി സംഭാവനയായി നല്‍കുന്നതോടൊയണ്. ഇന്നത്തെ ഉപരാഷ്ട്രപതി ഡോ.ഹാമിദ് അന്‍സാരിയായിരുന്നു അന്ന് യു.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി.  അദ്ദേഹമാണ് 1982ല്‍ ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്.  കുട്ടികളുടെ എണ്ണം 800 ആയി. പിന്നീട് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ സമയത്താണ് പഴയ സ്കൂളിന് തൊട്ടുപിറകില്‍ പുതിയ ബ്ളോക്ക് ഉദ്ഘാടനം ചെയ്യുന്നത്. പിന്നീട് 2001ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സില്‍വര്‍ ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ ബ്ളോക്കുകളുടെ എണ്ണം അഞ്ചായി. ഇപ്പോള്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ സ്കൂളുകളിലൊന്നായി ഷാര്‍ജയിലേത് മാറിയിരിക്കുന്നു. പതിനായിരത്തോളം കുട്ടികളും 600 ലേറെ സ്റ്റാഫും. ഏറ്റവും കുറഞ്ഞ ഫീസ്  നിരക്കില്‍ മികച്ച അധ്യയനം നല്‍കുന്നു എന്നതാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനെ ശ്രദ്ധേയമാക്കുന്നത്.  നഴ്സറി വിദ്യഭ്യാസത്തിനായി പിന്നീട് ഗള്‍ഫ് റോസ് നഴ്സറിയും അസോസിയേഷന്‍ തുടങ്ങി. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടത്തിനുള്ള 10 ലക്ഷം ചതുരശ്രയടി സ്ഥലം നല്‍കിയത് ഷാര്‍ജ ഭരണാധികാരി തന്നെ. 160 ക്ളാസ് മുറികളുള്ള സ്കൂളില്‍ 6000 കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. 
അല്‍ ഗുബൈബയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ സ്ഥലപരിമിതി കാരണം രണ്ടുവര്‍ഷമായി പുതിയ പ്രവേശനം നല്‍കിയിരുന്നില്ല.  ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു പഠനം. പുതിയ കെട്ടിടം വരുന്നതോടെ ഷിഫ്റ്റ് സമ്പ്രദായവും ഇല്ലാതാകും. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.