ആരോഗ്യ ഇന്‍ഷുറന്‍സ് : പിഴ ഒഴിവാക്കി പോളിസി എടുക്കാന്‍  പത്തു ദിവസം മാത്രം

ദുബൈ:  താമസക്കാര്‍ക്കെല്ലാം നിര്‍ബന്ധിതമായ ആരോഗ്യ ഇന്‍ഷൂറന്‍സ് (ഇസ്ആദ്) എടുക്കാന്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അനുവദിച്ച കാലാവധി അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രം.  
ഡിസംബര്‍ 31നു ശേഷവും ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍ എടുക്കാത്ത കമ്പനികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് ഒരുക്കാത്ത സ്പോണ്‍സര്‍മാര്‍ക്കും മേല്‍ കനത്തപിഴയാണ് ചുമത്തുക. 2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ളവര്‍ ഈ വര്‍ഷം ജൂണ്‍ 30നകം ഇന്‍ഷൂറന്‍സ് എടുക്കണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും അവശേഷിക്കുന്ന   ആളുകള്‍ക്ക് കൂടി  അവസരം നല്‍കാന്‍ ആറു മാസ അധിക സമയം അനുവദിക്കുകയായിരുന്നു. 
ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക്   ഡോക്ടര്‍മാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകള്‍ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും.
 പുതുവര്‍ഷം മുതല്‍ താമസ കുടിയേറ്റ വകുപ്പുമായി ആരോഗ്യ ഇന്‍ഷ്യൂറന്‍സ് ബന്ധിപ്പിക്കും. ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കില്ല.
കമ്പനികള്‍ക്കും വ്യക്തികളുടെ സ്പോണ്‍സര്‍ വിസയില്‍ നില്‍ക്കുന്നവര്‍ക്കും നിയമം ബാധകമാണ്.  ഇന്‍ഷുറന്‍സ് ഇല്ലാത്ത ഓരോ ജീവനക്കാരനുവേണ്ടിയും  മാസം 500 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരും. ഇക്കാരണം കൊണ്ട് വിസ അടിക്കാന്‍ താമസം നേരിട്ടാല്‍ 10,000 ദിര്‍ഹമായിരിക്കും പിഴ.   ജീവനക്കാര്‍ക്ക്  ഇന്‍ഷൂറന്‍സ് പോളിസി എടുത്തു നല്‍കേണ്ടത് കമ്പനികളുടെ ചുമതലയാണ്. ഇതിനുള്ള പ്രീമിയം തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്  ഈടാക്കരുത്. കുടുംബാംഗങ്ങളുടെയും വീട്ടുജോലിക്കാരുടെയും ഇന്‍ഷുറന്‍സ് ചെലവ് സ്പോണ്‍സര്‍മാര്‍ നല്‍കണം. 
നിലവില്‍ ഇന്‍ഷുറന്‍സ് ഉള്ളവരില്‍ കാലാവധി തീര്‍ന്നവരും യഥാസമയം പുതുക്കേണ്ടതുണ്ട്.  ഇങ്ങിനെ പുതുക്കാത്തവര്‍ വിസ പുതുക്കുന്ന സമയത്ത് കാലാവധി തീര്‍ന്നത് മുതലുള്ള പിഴ അടക്കേണ്ടി വരും. അതേസമയം വിസ പുതുക്കുന്ന തിയതി കഴിഞ്ഞാണ് ഇന്‍ഷുറന്‍സ് കാലാവധി തീരുന്നതെങ്കില്‍ വിസ പുതുക്കാനാകും . 
 ഒരാള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍  565 ദിര്‍ഹത്തിനും 650നും ഇടയിലാണ് ചെലവുവരിക.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.