അബൂദബി: ക്രിസ്മസിന്‍െറ സന്തോഷം പകര്‍ന്നും ആവേശമുയര്‍ത്തിയും യു.എ.ഇയില്‍ കരോള്‍ സംഘങ്ങള്‍ സജീവമായി. ഓരോ ദേവാലയങ്ങളുടെയും കീഴിലുള്ള ക്രിസ്തീയ ഭവനങ്ങളിലത്തെി സംഘങ്ങള്‍ ക്രിസ്തീയ ഗാനങ്ങള്‍ അവതരിപ്പിക്കുകയും ക്രിസ്മസ് സന്ദേശം കൈമാറുകയും ചെയ്യുന്നു. മധുരവും മറ്റു ഭക്ഷ്യവിഭവങ്ങളുമായി ഓരോ വീട്ടുകാരും കരോള്‍ സംഘങ്ങളെ സ്വീകരിക്കുന്നു.
ഡിസംബര്‍ പത്ത് മുതല്‍ സംഘങ്ങള്‍ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ 11 വരെയാണ് സന്ദര്‍ശനം. 23 വരെ ഇത് തുടരും.
35 മുതല്‍ 50 പേര്‍ വരെ അടങ്ങുന്ന സംഘമാണ് വീടുകള്‍ കേന്ദ്രീകരിച്ച് തിരുപ്പിറവി സന്ദേശം കൈമാറുന്നത്. നാട്ടിലെ ക്രിസ്മസ് ആഘോഷത്തിന്‍െറ സ്മരണകളുണര്‍ത്തുന്ന ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് ഗാനാലാപനം. ഒരു ദേവാലയത്തിന്‍െറ പരിധിയില്‍ രണ്ടായിരത്തോളം വീട്ടുകാരുള്ളതിനാല്‍ കരോള്‍ സംഘങ്ങള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകള്‍ കയറിയിറങ്ങുന്നത്. ഒരു ഭാഗത്തെ ഗ്രൂപ്പുകളെല്ലാം ഒരു വീട്ടില്‍ ഒത്തുകൂടി ഗാനാലപനവും സന്ദേശ കൈമാറ്റവും നടത്തുകയും ചെയ്താണ് പിരിയുന്നത്.
പതിവ് ഗാനങ്ങള്‍ക്കൊപ്പം ജനപ്രിയ ഗാനമായ ‘ഞാനും ഞാനുമെന്‍റാളും’ എന്ന പാട്ടിന്‍െറ ഈണത്തിലുള്ള ക്രിസ്മസ് ഗാനവും ഇക്കുറി ആലപിക്കുന്നുണ്ട്.
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ചര്‍ച്ചുകളില്‍ ഒരുക്കം തകൃതിയാണ്. പുല്‍ക്കൂടുകളുടെയും ക്രിസ്മസ് ട്രീയുടെയും അലങ്കാരങ്ങളും നക്ഷത്ര വിളക്കുകളുടെ ദീപ്തിയും ദേവാലയങ്ങളെ ചേതോഹരമാക്കുന്നു. ഡിസംബര്‍ 24നാണ് ജനനപ്പെരുന്നാള്‍ ശുശ്രൂഷ. ഇതോടെ ഡിസംബര്‍ ഒന്ന് മുതല്‍ ആചരിച്ച് വരുന്ന വ്രതത്തിന് സമാപ്തിയാകും. ജനനപ്പെരുന്നാള്‍ ശുശ്രൂഷക്ക് കാര്‍മികത്വം വഹിക്കാനായി സഭകളുടെ തിരുമേനിമാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈ.എം.സി.എ അബൂദബി ‘ഗ്ളോറിയസ് ഹാര്‍മണി’ എന്ന പേരില്‍ പതിനൊന്നാം ഐക്യ ക്രിസ്തീയ കരോള്‍ സന്ധ്യയും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. അബൂദബി ഇവാഞ്ചലിക്കല്‍ സെന്‍ററില്‍ നടന്ന പരിപാടി അപ്പസ്തോലിക് വികാര്‍ ഓഫ് സതേണ്‍ അറേബ്യ ബിഷപ് പോള്‍ ഹിന്‍ഡര്‍ ഉദ്ഘാടനം ചെയ്തു.
സമാധാനവും ശാന്തിയും ദൈവകൃപ ലഭിച്ചവര്‍ക്കായി നീക്കിവെച്ചിരിക്കുന്ന സ്വര്‍ഗീയ വരദാനങ്ങളാകുന്നുവെന്ന് ബിഷപ് പോള്‍ ഹിന്‍ഡര്‍ പറഞ്ഞു. ഉണ്ണി ഈശോ കാലിത്തൊഴുത്തിലല്ല ജനിക്കേണ്ടത്, മനുഷ്യ മനസ്സുകളിലാണ്. ആരാധനയും സമര്‍പ്പണവും ദൈവീക നടത്തിപ്പും താഴ്മയും മനുഷ്യ ഹൃദയത്തിലും ഭവനത്തിലും വീണ്ടും ജനിക്കാന്‍ ക്രിസ്മസ് പ്രേരകമാകണം. പുല്‍ക്കൂട് ദൈവഭവനമായത് പോലെ ക്രിസ്തു ജനിച്ചാല്‍ നമ്മുടെ വീടുകളും ദൈവഭവനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെ.എം.സി.എ അബൂദബി പ്രസിഡന്‍റ് ബിജു പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമാ ചര്‍ച്ച് അബൂദബി സഹ വികാരി ഐസക് മാത്യു, സി.എസ്.ഐ മലയാളം പാരിഷ് അബുദാബി വികാരി പോള്‍ പി. മാത്യു, സെന്‍റ് ഗ്രിഗോറീസ് ക്നാനായ ചര്‍ച്ച് അബുദാബി വൈദികന്‍ ഫാ. ജോസഫ് സക്കറിയ, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അബൂദബി വികാരി ഫാ. എം.സി. മത്തായി, സഹ വികാരി ഫാ. ഷാജന്‍ വര്‍ഗീസ്, സെന്‍റ് ജോസഫ് കാത്തലിക് ചര്‍ച്ച് വൈദികന്‍ ഫാ. അഭിഷായി, ഐ.എസ്.സി അബൂദബി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെക്രട്ടറി.
ജോജോ അംബൂക്കന്‍, വൈ.എം.സി.എ സെക്രട്ടറി ഷാജി എബ്രഹാം, ട്രഷറര്‍ പ്രിന്‍സ് പൊന്നന്‍ മാര്‍ക്സ്, ജനറല്‍ കണ്‍വീനര്‍ ജോയ്സ് മാത്യു, രക്ഷാധികാരി ചെറിയാന്‍ ജോണ്‍, വനിത പ്രതിനിധി അനില രാജന്‍, ജോണ്‍ സാമുവല്‍, ജോര്‍ഗേറ്റെ ഹജ്ജര്‍, ജേക്കബ് തരകന്‍ എന്നിവര്‍ സംസാരിച്ചു.
വൈ.എം.സി.എ അബൂദബി കൊയര്‍, സി.എസ്.ഐ മലയാളം പാരിഷ് കൊയര്‍, ദുബൈ സെവന്‍ത് ഡേ അഡ്വന്‍റിസ്റ്റ് കൊയര്‍, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മെഗാ കൊയര്‍, സെന്‍റ് സ്റ്റീഫന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കൊയര്‍, സെന്‍റ് ജോസഫ് കത്തീഡ്രല്‍ അബൂദബി (മലങ്കര കാത്തലിക്), സെന്‍റ് പോള്‍സ് മുസഫ (മലങ്കര കാത്തലിക്) എന്നിവ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.