ചെറുവാഹനാപകടങ്ങള്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യാം

ദുബൈ: ദുബൈയില്‍ ചെറിയ വാഹനാപകടങ്ങള്‍ നടന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി പൊലീസ് സ്റ്റേഷനുകളില്‍ എത്തേണ്ടതില്ല. ഇനോക് പെട്രോള്‍ സ്റ്റേഷനുകളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ദുബൈ പൊലീസ് തീരുമാനിച്ചു.
ദുബൈ പൊലീസിന്‍െറ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെയാണ് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇനോകിന്‍െറ 15 ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം ദുബൈ പൊലീസ് നല്‍കും. പൊലീസ് സ്റ്റേഷനുകളിലെ തിരക്ക് കുറക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്ന് റാശിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ഹമദ് ബിന്‍ സുലൈമാന്‍ പറഞ്ഞു.
ദുബൈയിലെ മൂന്ന് ഇനോക് പെട്രോള്‍ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുക. ട്രിപ്പോളി സ്ട്രീറ്റിലെ അല്‍ വാസന്‍ സ്റ്റേഷന്‍, മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ അബൂദബി ദിശയിലെ അല്‍ യമാമ സ്റ്റേഷന്‍, ഷാര്‍ജ ദിശയിലെ ബൈപ്പാസ് റോഡ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സംവിധാനം വരിക. റാശിദിയ സ്റ്റേഷന്‍ പരിധിയില്‍ ഏറ്റവും കൂടുതല്‍ ചെറുവാഹനാപകടങ്ങള്‍ നടക്കുന്നത് ഈ പ്രദേശത്തായതിനാലാണ് മേല്‍പ്പറഞ്ഞ സ്റ്റേഷനുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ സ്റ്റേഷനുകളില്‍ പൊലീസ് ഓഫിസര്‍ നേരിട്ടത്തെി ജീവനക്കാര്‍ക്ക് മൂന്ന് മാസം നീളുന്ന പരിശീലനം നല്‍കും. സ്മാര്‍ട്ട് ഫോണ്‍ ആപ്പില്‍ എങ്ങനെയാണ് ശരിയായി വിവരങ്ങള്‍ രേഖപ്പെടുത്തുകയെന്നത് സംബന്ധിച്ച പരിശീലനമാണ് നല്‍കുക.
റാശിദിയ സ്റ്റേഷന്‍ പരിധിയിലെ 80 ശതമാനം വാഹനാപകടങ്ങളും ചെറുതാണ്. പ്രതിദിനം 200നും 250നും ഇടയില്‍ വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. അപകടത്തില്‍ പെട്ട ഇരുവാഹന ഉടമകള്‍ക്കും സമ്മതമാണെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ വളരെ വേഗത്തില്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യാവുന്നതേയുള്ളൂ.  പ്രത്യേക യൂനിഫോം ധരിച്ച പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാര്‍ ആപ്പ് ഉപയോഗിക്കുന്നതെങ്ങനെയെന്ന് ആളുകളെ പഠിപ്പിക്കും. കൂടുതല്‍ ആളുകളെ ആപ്പ് ഉപയോഗിക്കാന്‍ ബോധവത്കരിക്കുകയും ചെയ്യും.
പൊലീസ് സ്റ്റേഷനിലത്തെി റിപ്പോര്‍ട്ട് ചെയ്യാന്‍ മുന്‍ഗണനാക്രമം അനുസരിച്ച് മണിക്കൂറുകള്‍ എടുത്തേക്കാം. എന്നാല്‍ ആപ്പിലൂടെ മൂന്നു മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കാം.  
അപകടം സംബന്ധിച്ച വിവരങ്ങളും വാഹനത്തിന്‍െറ ചിത്രവും ആപ്പിലൂടെ സമര്‍പ്പിച്ചാല്‍ ആക്സിഡന്‍റ് റിപ്പോര്‍ട്ട് മിനിറ്റുകള്‍ക്കകം ഇമെയിലും എസ്.എം.എസും വഴി മൊബൈലിലത്തെും. പരീക്ഷണ ഘട്ടം വിജയമാണെന്ന് കണ്ടാല്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.