ദുബൈ: നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസില്‍ ഉള്‍പ്പെട്ട ഉതുപ്പ് വര്‍ഗീസിന്‍െറ സഹായത്തോടെ ദുബൈയില്‍ നഴ്സിങ് റിക്രൂട്ട്മെന്‍റ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍െറ യോഗ്യതാ പരീക്ഷയെഴുതാന്‍ കേരളത്തില്‍ നിന്ന് 1500 ലേറെ പേരാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലത്തെിയത്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരും റിക്രൂട്ട്മെന്‍റിന് എത്തിയിട്ടുണ്ട്.
എഴുത്തു പരീക്ഷയും അഭിമുഖവുമാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്. ഒക്ടോബര്‍ മൂന്നിന് റിക്രൂട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ്് കുവൈത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ദുബൈ ഗര്‍ഹൂദിലെ അല്‍ബൂം ടൂറിസ്റ്റ് വില്ളേജില്‍ ചൊവ്വാഴ്ച രാത്രിയും റിക്രൂട്ട്മെന്‍റ് നടപടികള്‍ തുടരുകയാണ്.
ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത് നിരവധി നഴ്സുമാരുടെ വിദേശ ജോലി മോഹത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ നഴ്സുമാരെ റിക്രൂട്ട് ചെയ്യാവൂ എന്നാണ് ഉത്തരവ്.
കേരളത്തില്‍ നോര്‍ക്കക്കും ഒഡെപെകിനുമാണ് ഇതിന്‍െറ ചുമതല. നഴ്സിങ് റിക്രൂട്ട്മെന്‍റില്‍ വന്‍ തട്ടിപ്പും ചൂഷണവും നടക്കുന്നുവെന്ന പരാതിയത്തെുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തത്. എന്നാല്‍ ഗള്‍ഫ് ജോലിക്കായി കാത്തിരുന്ന നിരവധി നഴ്സുമാരെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചു.
ഈ സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍െറ യോഗ്യതാ പരീക്ഷ ദുബൈയില്‍ നടക്കുന്നത്. പരീക്ഷ നടത്തുന്നത് കുവൈത്ത് അധികൃതരാണെന്നും താന്‍ അതിനാവശ്യമായ സഹായം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഉതുപ്പ് വര്‍ഗീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തനിക്കെതിരെ ഇന്ത്യയില്‍ കേസുണ്ടെങ്കിലും ഇന്‍റര്‍പോള്‍ കസ്റ്റഡിയിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് അല്‍സറാഫ മാന്‍പവര്‍ ഏജന്‍സി ഉടമയും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ ഉതുപ്പ് വര്‍ഗീസ് പറഞ്ഞു.
നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ഇദ്ദേഹത്തെ പിടികൂടാന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഇന്‍റര്‍പോളിന്‍െറ സഹായം തേടിയിരുന്നു. തുടര്‍ന്ന് ഇന്‍റര്‍പോള്‍ ഇദ്ദേഹത്തിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അതിനിടയിലാണ് ഉതുപ്പ് വര്‍ഗീസിന്‍െറ സാന്നിധ്യത്തില്‍ ദുബൈയില്‍ വീണ്ടും റിക്രൂട്ട്മെന്‍റ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.