അല്‍ഐനില്‍ വാഹനാപകടം; മൂന്ന് തമിഴ്നാട് സ്വദേശികള്‍ മരിച്ചു

അല്‍ഐന്‍: അല്‍ഐനില്‍ നിന്ന് ഫുജൈറയിലേക്ക് വിനോദയാത്ര പോയ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ മടക്കയാത്രയില്‍ ദുബൈ- അല്‍ഐന്‍ റോഡില്‍ അല്‍ഐന്‍ മില്‍ക്കിന് സമീപം അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി കോശി (36), നാമക്കല്‍ സ്വദേശി പൃഥ്വിരാജ് (29), ഭാര്യ വിനിസിയ പൃഥ്വിരാജ് (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പൃഥ്വിരാജിന്‍െറ ഏഴുമാസം പ്രായമായ കുഞ്ഞിന്‍െറ കാലിന് സാരമായി പരിക്കേറ്റു. കുട്ടിയെ ശസ്ത്രക്രിയക്കായി അല്‍ഐന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒമ്പതോളം പേര്‍ ഗുരുതരമായ പരിക്കുകളോടെ അല്‍ഐന്‍ തവാം ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
25ഓളം പേര്‍ സഞ്ചരിച്ചിരുന്ന മിനിബസിന്‍െറ പുറകില്‍ സ്വദേശികള്‍ ഓടിച്ച ലക്സസ് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന്‍െറ കൈവരികള്‍ തകര്‍ത്ത് മലക്കം മറിഞ്ഞു. സ്വദേശികള്‍ പരിക്ക് കൂടാതെ രക്ഷപ്പെട്ടു. ബസിന്‍െറ ഡ്രൈവര്‍ മലയാളിയായ രാധാകൃഷ്ണനും മരണപ്പെട്ട കോശിയുടെ ഭാര്യ നളിനിയും ഒഴികെ എല്ലാവര്‍ക്കും പരിക്കേറ്റു. 
നളിനി അല്‍ഐന്‍ ഹോസ്പിറ്റലിലെ നഴ്സാണ്. കോശിയുടെ മകള്‍ ജോശ്കോശിയെ (10) വലതുകാലിനും കൈക്കും ഗുരുതരമായ പരിക്കുകളോടെ തവാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു മകള്‍ ജോശിക കോശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മുക്കു പാണ്ഡ്യന്‍ (32) വലത് കൈ മുട്ടിന് താഴെ മുറിച്ച് മാറ്റി തവാം ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. 
പൃഥിരാജിന്‍െറ മരണവിവരം അറിഞ്ഞ അമ്മൂമ്മ ഞായറാഴ്ച രാവിലെ നാട്ടില്‍ നിര്യാതയായി. കോശിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ ശ്രമം തുടരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.