പെരുന്നാള്‍ വസ്ത്രവിപണിയില്‍ തിരക്ക് കുറവ്

ഷാര്‍ജ: ബലി പെരുന്നാള്‍ ആഘോഷത്തിന് പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  വന്‍ കുറവാണെന്ന് വസ്ത്ര വ്യാപാരികള്‍. ബലി പെരുന്നാളിന് തൊട്ടു മുമ്പുള്ള അവധിദിനമായ വെള്ളിയാഴ്ച ഷാര്‍ജയിലെ വിവിധ  ഹൈപ്പര്‍,സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും റോളയിലെ റെഡിമേഡ് വസ്ത്ര മേഖലയിലും തിരക്ക് അനുഭവപ്പെട്ടില്ല .
വെള്ളിയാഴ്ച വസ്ത്ര വ്യാപാരികള്‍ തിരക്ക് പ്രതീക്ഷിച്ച് പതിവില്‍ കൂടുതല്‍ പുതുവസ്ത്രങ്ങളും ചെരുപ്പുകളും മറ്റും സ്റ്റോക്ക് ചെയ്തിരുന്നു. അമിത നിരക്കില്‍ വിമാന ടിക്കറ്റെടുത്തത് ഉള്‍പ്പെടെ അവധിക്കാലം നാട്ടില്‍ ചെലവഴിച്ചതിന്‍െറ ഭാരിച്ച ചെലവാണ് കുടുംബങ്ങളെ പെരുന്നാള്‍ വിപണിയില്‍ നിന്ന് അകറ്റിയതെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. സ്കൂള്‍ ചെലവ് വേറെയും വന്നു. ഇതെല്ലാമാണ് കുടുംബസമേതം പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ വന്‍ തിരക്ക് ഇത്തവണ കുറയാന്‍ പ്രധാന കാരണമെന്ന് ഷാര്‍ജ റോളയില്‍ റെഡിമേഡ് ഷോപ്പ് നടത്തുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ചെറിയ  പെരുന്നാളിന് പ്രതീക്ഷിക്കാതെ വലിയ കച്ചവടം നടന്നിരുന്നു. അതുകൊണ്ട്തന്നെ ബലി പെരുന്നാളിന് മുന്നോടിയായി ചൈന , തുര്‍ക്കി , ജപ്പാന്‍ , ഇന്ത്യ എന്നിവടങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ ഒരു മാസം മുമ്പ് തന്നെ  വരുത്തി. ഇവയെല്ലാം ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്. പെരുന്നാളിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ ശേഖരിച്ചുവെച്ചത് മുഴുവന്‍ വിറ്റു പോവുമെന്ന് പ്രതീക്ഷിക്കുന്നില്ലന്ന് തലശ്ശേരി സ്വദേശി ഇഖ്ബാല്‍ പറഞ്ഞു . എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ ഹൈപ്പര്‍ , സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും വന്‍ തിരക്കായിരുന്നുവെന്ന് ഹാഷിം കണ്ണൂര്‍ പറഞ്ഞു .
 സ്വദേശികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും തിരക്കില്ല . രാജ്യത്തെ തീരാ ദു:ഖത്തിലാഴ്ത്തിയ രക്തസാക്ഷികളുടെ വേര്‍പാട് ഇത്തവണ സ്വദേശികളുടെ പെരുന്നാള്‍ ആഘോഷത്തിന് മാറ്റ് കുറക്കും. പെരുന്നാള്‍ അവധിക്ക് വിനോദയാത്ര പോകാനുള്ള ബസ് ബുക്കിങും കുറവാണെന്ന് ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന അയ്യൂബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.