ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ചൂടില്‍

ഷാര്‍ജ : ഈ മാസം 18 ന് നടക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍  ഭരണസമിതി  തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു .സ്ഥാനാര്‍ഥികളും സംഘടനാ നേതാക്കളും നേരിട്ടും ഫോണിലൂടെയും വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി നാല് മുന്നണികളാണ് മത്സര രംഗത്തുള്ളത്.  മൊത്തം 54 പേര്‍ മത്സരിക്കുന്നു.
പ്രധാനമായും കോണ്‍ഗ്രസ്, ഇടതുപക്ഷ പിന്തുണയുള്ള രണ്ട് പാനലുകളാണ്  പോര്‍മുഖത്തുള്ളതെങ്കിലും  ഇത്തവണ ബിജെപി അനുകൂല പാനലായ ഭാരതീയവും രംഗത്തുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം മത്സര രംഗത്തുണ്ടായിരുന്ന ‘ടീം ഇന്ത്യ‘ പാനല്‍ ഇത്തവണയും ഗോദയിലുണ്ട്.    
കോണ്‍ഗ്രസ് നേതാവും നിലവിലെ ജനറല്‍ സെക്രട്ടറിയുമായ  അഡ്വ. വൈ.എ. റഹീം നേതൃത്വം നല്കുന്ന പാനലും ഇ.പി. ജോണ്‍സണ്‍ നയിക്കുന്ന മുന്നണിയുമാണ് പ്രധാന എതിരാളികള്‍. ഇരുവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റുമുട്ടുന്നു.
പ്രധാന ഓഫീസ് ഭാരവാഹികള്‍, ഓഡിറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം മൊത്തം 14 സ്ഥാനങ്ങളിലേക്കാണ് മത്സരം. 156 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത് . 102 പേര്‍ പത്രിക പിന്‍വലിച്ചു . നിലവിലെ പ്രസിഡന്‍റ് കെ ബാലകൃഷ്ണന്‍ , കെ.എം സി.സി നേതാവ് അബ്ദുല്ല മല്ലിശ്ശേരി , മാസ് നേതാവ് മാധവന്‍  നായര്‍ പി,  ഐ.എം.സി.സി നേതാവ്  എം.എ ലത്തീഫ് തുടങ്ങിയവരാണ് പത്രിക പിന്‍വലിച്ച പ്രമുഖര്‍ .
പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഞ്ചുപേരും ജനറല്‍സെക്രട്ടറി , ട്രഷറര്‍ എന്നീ പദവികള്‍ക്കായി  നാല് പേര്‍ വീതവും മത്സരിക്കുന്നു . 
സ്വതന്ത്രനായി മത്സരിക്കുന്ന കോളിന്‍ സിറിന്‍ പെരേര, ബി.ജെ.പി മുന്നണിയിലെ മണികണ്ഠന്‍ മേലത്ത്, ടീം ഇന്ത്യയുടെ ടി.എ. രവീന്ദ്രന്‍ എന്നിവരാണ് പ്രസിഡന്‍്റ് സ്ഥാനത്തേക്കുള്ള മറ്റു സ്ഥാനാര്‍ഥികള്‍. 
ജനറല്‍സെക്രട്ടറി സ്ഥാനത്തേക്കായി നിസാര്‍ തളങ്കര (കെ.എം.സി.സി), പി.കെ.റജി (ടീം ഇന്ത്യ) ,ബിജു സോമന്‍ (എല്‍.ഡി.എഫ് പാനല്‍ ),വിജയന്‍ നായര്‍ ( ബി.ജെ.പി), ട്രഷറര്‍ സ്ഥാനത്തേക്ക് ഷിബുരാജ് ,വി.നാരായണന്‍ നായര്‍ , ഇസ്മായില്‍ റാവുത്തര്‍ ,  കൃഷ്ണ പിള്ള  എന്നിവരും മത്സരിക്കുന്നു .
ബാബു വര്‍ഗീസ് (വൈസ് പ്രസി.), അഡ്വ. അജി കുര്യാക്കോസ് (ജോ.ജന. സെക്രട്ടറി), വി.എം. മൊയ്തീന്‍ (ജോ.ട്രഷറര്‍), ബേബി വി.കെ. (ഓഡിറ്റര്‍), കെ.എസ്. ചന്ദ്രബാബു, ആന്‍്റോ ജേക്കബ്, ടി.എ. നസീര്‍, എസ്. അരവിന്ദന്‍ നായര്‍, അബ്ദുള്‍ മനാഫ്, മോന്‍സണ്‍ കുരുവിള, അബ്ദുല്‍ മജീദ് എം.എം. എന്നിവരാണ് വൈ.എ. റഹീമിന്‍െറ പാനലില്‍ മത്സരിക്കുന്നത്.
എസ്. മുഹമ്മദ് ജാബിര്‍ (വൈസ് പ്രസി), മുരളീധരന്‍ വി.കെ.പി. (ജോ.ജന.സെക്രട്ടറി), വര്‍ഗീസ് ചെറിയാന്‍ (ജോ.ട്രഷറര്‍), ജോയ് ജോണ്‍ തോട്ടുങ്കല്‍ (ഓഡിറ്റര്‍), അനില്‍ അമ്പാട്ട് , മാധവന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ ശിവരാമന്‍, ബിജു എബ്രഹാം, ആര്‍. ബാവു ബഷീര്‍, ഹേമചന്ദ്രന്‍ പി.ആര്‍. (മാനേജിങ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരും എതിര്‍ പാനലില്‍ നിന്ന് മത്സര രംഗത്തുണ്ട്. 
മാസ്, കെ.എം സി സി , ഒ.ഐ.സി.സി , വീക്ഷണം ,പ്രിയദര്‍ശിനി , മഹാത്മാഗാന്ധി ഫോറം  , എക്കോ , യുകലാ സാഹിതി , ഐ.എം സി സി , തുടങ്ങിയ സംഘടനകളാണ് തെരഞ്ഞെടുപ്പില്‍ വിവിധ പാനലുകളുടെ കീഴില്‍ അണിനിരന്ന് മത്സരിക്കുന്നത് .
അതേസമയം മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ ഈ വര്‍ഷവും കോണ്ഗ്രസ് മുന്നണിയില്‍ ഗ്രൂപ്പ് പോര് ശക്തമാണ് . ഭരണ നേതൃ സ്ഥാനത്തിരിക്കുന്ന ചില മത്സരാര്‍ത്ഥികളോടുള്ള  വൈരാഗ്യമാണ് ഇങ്ങിനെ ചേരി തിരിഞ്ഞുള്ള  മത്സരത്തിന് വഴിവെക്കുന്നതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. 
ഐ.സി.സി, വീക്ഷണം,പ്രിയദര്‍ശിനി , മഹാത്മാഗാന്ധി ഫോറം  തുടങ്ങിയ പോഷക സംഘടനകളില്‍ കോണ്‍ഗ്രസ് മുന്നണിക്ക് എതിരാളികളാണ് കൂടുതല്‍ . അതേസമയം കെ.എം സി.സിയാണ് കോണ്‍ഗ്രസ് പാനലിനു ശക്തി പകരുന്നത് . ഐ.എം.സി.സിയും മാസും തമ്മിലുള്ള പടല പിണക്കവും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ വ്യത്യസ്തമാക്കുമെന്നും അഭിപ്രായമുണ്ട് . ഇടതു വലതു പാളയത്തിലെ വിള്ളലുകള്‍ ബി ജെ.പി അനുകൂലികള്‍ ആയുധമാക്കാനും സാധ്യത ഏറെയാണ് .   
കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തോളമായി പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അതിനു പരിഹാരം കണ്ടത്തെുന്ന അസോസിയേഷന്‍ അശരണര്‍ക്കു അത്താണിയാണ്. 12,000 ഓളം കുട്ടികള്‍ പഠിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ സ്കൂളടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ അസോസിയേഷന്‍െറ കീഴിലുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ശ്മശാനം അസോസിയേഷനാണ് നിര്‍മിച്ചത്. പുതിയ സ്കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷന്‍. 
ദുബൈയിലെ അഡ്വ. നജുമുദ്ധീന്‍ ആണ് വരണാധികാരി. കൂടാതെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും മൂന്നു ഉദ്ദ്യോഗസ്ഥര്‍ നിരീക്ഷികരായി ഉണ്ടാകും.വെള്ളിയാഴ്ച കാലത്ത് 8.30 മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കും . 11.30 മുതല്‍ 1.45 ഇടവേളയായിരിക്കും. വൈകീട്ട് അഞ്ചു മണി വരെ വോട്ട് രേഖപ്പെടുത്താന്‍ സമയമുണ്ടാകും .
രാത്രിയോടെ തന്നെ ഫല പ്രഖ്യാപനം നടത്തനാവുമെന്നും പ്രസിഡന്‍റ് കെ. ബാല കൃഷ്ണന്‍ "ഗള്‍ഫ് മാധ്യമ ത്തോട് പറഞ്ഞു .
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പത്ര മാധ്യമങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് , എസ്.എം.എസ്. എന്നിവ മുഖേന നടത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം   അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.