18 വയസ്സിന് മുകളിലുള്ള എല്ലാ വിദേശ തീർഥാടകർക്കും ഉംറക്ക് അനുമതി

ജിദ്ദ: സൗദി അറേബ്യക്ക് പുറത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജ്ജ്, ഉംറ മന്ത്രാലയം റദ്ദാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്നു ഉംറ നിർവഹിക്കാനുള്ള അനുമതി നൽകുന്നതിന് മിനിമം 18 വയസും പരമാവധി 50 വയസും പ്രായപരിധി മന്ത്രാലയം നേരത്തെ നിശ്ചയിച്ചിരുന്നു.

പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം. എന്നാൽ ഇവർ കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കൽ നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല.

കോവിഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയ സൗദിക്കകത്ത് നിന്നുള്ള 12ഉം അതിൽ കൂടുതലും വയസുള്ള തീർഥാടകർക്ക് ഉംറക്കും ഇരു ഹറമുകളിലെയും നമസ്കാരങ്ങൾക്കും റൗദ സന്ദർശനത്തിനും അനുമതിയുണ്ട്. വിദേശ തീർത്ഥാടകർക്ക് ഉംറക്കും ഹറമുകളിലെ നമസ്കാരത്തിനും മദീനയിലെ റൗദ സന്ദർശനത്തിനും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി അനുമതി തേടാനുള്ള സംവിധാനം നേരത്തെ ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചിരുന്നു.

തീർഥാടകർ പള്ളിക്കകത്ത് സാമൂഹിക അകലം പാലിക്കണമെന്ന നേരത്തെയുള്ള നിർദേശം എടുത്തുകളഞ്ഞെങ്കിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഇരു ഹറമുകളിലെയും മുഴുവൻ സ്ഥലവും തീർഥാടകർക്കും നമസ്കരിക്കാൻ എത്തുന്നവർക്കും ഉപയോഗിക്കാനുള്ള അനുമതി നേരത്തെ നൽകിയിട്ടുണ്ട്.

രണ്ട് വർഷത്തെ വിലക്കിന് ശേഷം ഇന്തോനേഷ്യ, പാകിസ്ഥാൻ, ഇന്ത്യ, ഈജിപ്ത് എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് ഡിസംബർ ഒന്ന് മുതൽ നേരിട്ട് യാത്ര ചെയ്യാമെന്നിരിക്കെ വരും ദിവസങ്ങളിൽ വിദേശ ഉംറ തീർഥാടകരുടെ തിരക്ക് വർധിക്കും.

Tags:    
News Summary - Umrah is permitted for all foreign pilgrims over 18 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.